Thursday, August 15, 2013

ഉത്തരാഖണ്ഡ് ഒരു അനുഭവക്കുറിപ്പ്‌

ഡോ. ടി.എസ്. അനീഷ്‌


ഉത്തരാഖണ്ഡില്‍ ദുരിത നിവാരണത്തിനായി ചെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തില്‍ അംഗമായിരുന്ന ലേഖകന്റെ അനുഭവവിവരണം


ദേവഭൂമിയെന്ന് വിളിപ്പേരുള്ള ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണില്‍ ജൂലായ് 14-ാം തീയതി രാത്രി 11.45-ന് ട്രെയിനെത്തുമ്പോള്‍ ഞങ്ങളുടെ സംഘം യാത്രതുടങ്ങി 63 മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. യാത്രാസംഘം എന്നുപറയുമ്പോള്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് ഫാര്‍മസിസ്റ്റുകളും ഏഴ് ആരോഗ്യപ്രവര്‍ത്തകരുമടങ്ങുന്ന ശാസ്ത്രസാഹിത്യപരിഷത്തിന്റെ ദുരിത നിവാരണ മെഡിക്കല്‍ ടീം. കുറച്ച് മണിക്കൂര്‍മുമ്പുതന്നെ ഹരിദ്വാര്‍ ഞങ്ങള്‍ പിന്നിട്ടിരുന്നു. ഋഷികേശിലേക്ക് ഡെറാഡൂണില്‍നിന്ന് 50 കിലോമീറ്റര്‍മാത്രമേയുള്ളൂ. പ്രളയബാധിത പ്രദേശങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ സ്ഥലങ്ങള്‍ എത്രയോ താഴ്ന്ന നിരപ്പിലാണ്. ഡെറാഡൂണില്‍ ഒരു രാത്രി തങ്ങിയ ഞങ്ങള്‍ പിറ്റേദിവസം രാവിലെ രണ്ടായിപ്പിരിഞ്ഞ് രണ്ട് ജില്ലയിലേക്ക് യാത്രയായി. പ്രളയം ഏറ്റവും കൂടുതല്‍ ദുരിതംവിതച്ച രണ്ട് ജില്ലയാണ് കോദാര്‍നാഥ്‌ക്ഷേത്രം ഉള്‍പ്പെടുന്ന രുദ്രപ്രയാഗും ബദരീനാഥ് ഉള്‍ക്കൊള്ളുന്ന ചമോലിയും. രുദ്രപ്രയാഗ് ജില്ലയിലേക്ക് പുറപ്പെട്ട ആദ്യസംഘത്തിലായിരുന്നു ഈ ലേഖകന്‍. റോഡുമാര്‍ഗം എത്താന്‍ കഴിയുന്ന അവസാനയിടമെന്ന് മാധ്യമങ്ങള്‍ പറയുന്ന ഗുപ്തകാശിയില്‍നിന്ന് പിന്നെയും 25 കിലോമീറ്റര്‍ ഉള്ളില്‍ ബിയോങ് എന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ താമസം ഒരുക്കിയിരുന്നത്. ബിയോങ്ങില്‍നിന്ന് കേദാര്‍നാഥിലേക്ക് 30 കിലോമീറ്ററോളമേയുള്ളൂ. അവിടെനിന്ന് വീണ്ടും കാല്‍നടയായി ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് കടക്കുകയായിരുന്നു ഞങ്ങളുടെ പദ്ധതി.ഡെറാഡൂണില്‍നിന്ന് ബിയോങ്ങിലേക്ക് സുമാര്‍ 400 കിലോമീറ്റര്‍ ദൂരമുണ്ട്. യാത്ര 15 മുതല്‍ 60 മണിക്കൂര്‍ വരെ നീളാമെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ അതിശയം തോന്നി. അതിന്റെ പൊരുള്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് മടക്കയാത്രയിലാണ്. ഡെറാഡൂണില്‍നിന്ന് പുറപ്പെട്ടാല്‍ ആദ്യ 200 കിലോമീറ്ററോളം യാത്ര താരതമ്യേന സുഖകരമാണ്. റോഡ് അങ്ങിങ്ങ് തകര്‍ന്നുകിടക്കുന്നുവെന്നതും ഒരുവശം മലയും മറ്റേവശം കൊല്ലിയുമായ പാതകളാണ് എന്നതും അല്പം ഭീതി ജനിപ്പിക്കുമെന്നേയുള്ളൂ. ഇത്രയും ദൂരം കഴിഞ്ഞാല്‍ മയാലി എന്ന സ്ഥലത്തെത്തും. മയാലിയില്‍നിന്ന് ഗുപ്തകാശിവരെയുള്ള 100 കിലോമീറ്ററുകളില്‍ അധികംദൂരം അത്യന്തം ദുഷ്‌കരമാണ്. ഏത്‌സമയവും മലയിടിഞ്ഞ് റോഡില്‍ വീഴാം. വാഹനത്തിന്റെ ടയറുകള്‍ തെന്നിയാല്‍ വീഴുന്നത് നൂറുകണക്കിന് അടി താഴ്ചയിലേക്കായിരിക്കും. ഗുപ്തകാശിയില്‍നിന്ന് പിന്നങ്ങോട്ടുള്ള 50 കിലോമീറ്ററിന്റെ കാര്യം പറയേണ്ടതില്ല. തദ്ദേശവാസികളും ചില സന്നദ്ധസംഘങ്ങളുമല്ലാതെ ആരും ആ വഴിക്ക് പോകുന്നില്ല. സര്‍ക്കാര്‍ ഓഫീസര്‍മാര്‍പോലും ഗുപ്തകാശിയില്‍ തങ്ങി ഹെലികോപ്റ്റര്‍ മുഖാന്തരം മറ്റിടങ്ങളില്‍ പോയിവരാനാണ് ശ്രമിക്കുന്നത്.

ഡ്രൈവര്‍ അജയ്‌യുടെ അനിതരസാധാരണമായ ഡ്രൈവിങ് മികവും കാലാവസ്ഥയും ആകാവുന്നത്ര ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് (15 മണിക്കൂര്‍) താമസസ്ഥലത്തെത്തുന്നതില്‍ ഞങ്ങളെ സഹായിച്ചു. ചിലയിടങ്ങളില്‍ മലയിടിച്ചില്‍ കാരണം യാത്ര കുറച്ചുമണിക്കൂറുകള്‍ തടസ്സപ്പെട്ടതും ഒരിടത്ത് വണ്ടിയുടെ പിന്‍ടയര്‍ തെന്നി കൊല്ലിയുടെ വക്കില്‍ച്ചെന്നുനിന്നതും മാത്രമാണ് യാത്രയെ തടസ്സപ്പെടുത്തിയ കാര്യങ്ങള്‍. ഡ്രൈവര്‍ ഇടതടവില്ലാതെ ഗുഡ്ക അഥവാ പാന്‍ ചവച്ചിരുന്നു. പുരുഷപ്രജകളില്‍ മിക്കവരും ഈ ശീലദോഷത്തിന് അടിമകളാണെന്ന് പിന്നീട് മനസ്സിലായി. പുകയില വികൃതമാക്കിയ വായകളും ശ്വാസകോശങ്ങളും മെഡിക്കല്‍ക്യാമ്പുകളിലുടനീളം കാണാന്‍ കഴിഞ്ഞു. കൈയിലുള്ള പാന്‍ തീര്‍ന്നുപോകുന്നത് ഡ്രൈവറെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു.
ഇടിഞ്ഞുപോയതും തെന്നുന്നതുമായ മലമ്പാതയിലൂടെ 15 മണിക്കൂര്‍കൊണ്ട് ഇത്രയുംദൂരം പിന്നിടുകയെന്നത് അദ്ഭുതമായിരുന്നു. അതേസമയം, മടക്കയാത്രയില്‍ ഞങ്ങള്‍ പലസ്ഥലത്തും കുടുങ്ങി. ഇതിനിടയില്‍ ഒരു മലയടിച്ചിലിനുമുമ്പില്‍മാത്രം കുടുങ്ങിപ്പോയത് ഏഴുമണിക്കൂറിനുമേലേയാണ്. കമ്യൂണിസ്റ്റ്പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്) രുദ്രപ്രയാഗ് ജില്ലാസെക്രട്ടറിയുടെ വീടിനോടുചേര്‍ന്ന ചെറിയ ലോഡ്ജിലാണ് ഞങ്ങള്‍ക്ക് താമസം ഒരുക്കിയിരുന്നത്. ഗുപ്തകാശി മുതല്‍ കേദാര്‍നാഥ് വരെയുള്ള പാതയുടെ ഓരത്തുള്ള വീടുകളില്‍ ഒട്ടുമിക്കയിടങ്ങളിലുമുണ്ട് ഇതുപോലെയുള്ള ലോഡ്ജ്‌സൗകര്യം. ഗംഗോത്രിയിലേക്കും ഗൗരീകുണ്ഡിലേക്കും കേദാര്‍നാഥിലേക്കുമൊക്കെ എത്തുന്ന തീര്‍ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഇവര്‍ താമസസൗകര്യം നല്‍കുന്നു. ആയിരക്കണക്കിന് തീര്‍ഥാടകര്‍ അന്തിയുറങ്ങിയിരുന്ന ഈ കൂരകള്‍ ഇന്ന് വിജനമാണ്, ഇതിനെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങള്‍ പട്ടിണിയുടെ വക്കിലും. അര്‍ധരാത്രിയില്‍ എത്തിയ ഞങ്ങള്‍ മെഴുകുതിരി വെട്ടത്തിലിരുന്ന് ഭക്ഷണം കഴിച്ചു. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍, കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇലക്ട്രിസിറ്റിയില്ല. കേദാര്‍നാഥ് ദുരന്തത്തിനുശേഷം ആഴ്ചകളായിട്ടും റോഡ്, കറന്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍പോലും ഈ ഗ്രാമങ്ങളില്‍ നേരേയാക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ മടക്കയാത്രയ്ക്ക് ഇറങ്ങുമ്പോഴും ഈ സ്ഥിതി തുടരുകയായിരുന്നു.
അടിസ്ഥാനസൗകര്യങ്ങള്‍ സര്‍ക്കാറിന് എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ള അവസാന ടൗണായ ഗുപ്തകാശിയില്‍നിന്ന് പിന്നെയും 25 മുതല്‍ 50 വരെ കിലോമീറ്ററിനുള്ളില്‍ വ്യാപിച്ചുകിടക്കുന്ന ബിയോങ്, ബഡാസു, മേഖണ്ഡ, ഫാട്ട, രാംപുര്‍, സീതാപുര്‍, സോന്‍പ്രയാഗ്, ത്രിയുഗിനാരായണ്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഞങ്ങളുടെ ക്യാമ്പ്. പല ഉള്‍നാടന്‍ ഗ്രാമങ്ങളും അപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

ഏഴ് ക്യാമ്പുകളിലായി ആയിരത്തോളം ആളുകളെ ഞങ്ങള്‍ പരിശോധിച്ചു. ശരീരവേദനയായിരുന്നു പ്രധാന രോഗലക്ഷണം. അതേസമയം, ശാരീരിക അവശതകള്‍ കണ്ടെത്തിയവരുടെ എണ്ണം കുറവായിരുന്നു. മാനസിക വ്യാകുലതകളുടെ ശാരീരികലക്ഷണം മാത്രമാണ് ഈ രോഗമെന്ന് കുറച്ചുകഴിഞ്ഞപ്പോള്‍ മനസ്സിലായി. ഇടിഞ്ഞുവീഴുന്ന മലകളും ഒലിച്ചുപോയ പ്രിയപ്പെട്ടവരും ഒറ്റപ്പെടലും വരുമാനത്തില്‍ പെട്ടെന്നുണ്ടായ ഇടിവും ഒക്കെച്ചേര്‍ന്ന് അവിടത്തെ ജനങ്ങളെ ഭയവിഹ്വലരാക്കിയിരിക്കുന്നു. സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രസവങ്ങള്‍ ഉള്‍പ്പെടെ അടിയന്തരവൈദ്യസഹായംവേണ്ട അവസരങ്ങളില്‍ പ്രാര്‍ഥനയെമാത്രം ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇവിടത്തെ ജനങ്ങള്‍. പക്ഷാഘാതം ബാധിച്ച ഒരു വൃദ്ധയെ അവരുടെ വീട്ടില്‍വെച്ചുതന്നെ ചികിത്സിക്കേണ്ടി വന്നു. അത്യാവശ്യമുള്ള മരുന്നുകള്‍ ആളെവിട്ട് ഗുപ്തകാശിയില്‍നിന്ന് വരുത്തിച്ചു. പൂര്‍ണ ആരോഗ്യവാനായ ആള്‍ ഗുപ്തകാശിയില്‍ പോയിവരാന്‍തന്നെ ഒരു ദിവസത്തോളമെടുത്തു. അടുത്ത് സ്‌പെഷാലിറ്റി ആസ്​പത്രികളുള്ളത് നൂറുകണക്കിന് കിലോമീറ്റര്‍അകലെയുള്ള ശ്രീനഗറിലും (കശ്മീരിലെ ശ്രീനഗറല്ല) ഡെറാഡൂണിലുമാണ്. തത്കാലം മരുന്നുകള്‍ നല്‍കി രോഗിയെ എങ്ങനെയെങ്കിലും ശ്രീനഗറിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ച് മടങ്ങേണ്ടിവന്നു. ഞങ്ങളുടെ ടീമിന് എത്തിപ്പെടാന്‍ കഴിഞ്ഞ അവസാനസ്ഥലങ്ങളായ സോന്‍പ്രയാഗ്, ത്രിയുഗിനാരായണ്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ദുരന്തത്തിന്റെ യഥാര്‍ഥമുഖം കാത്തിരുന്നത്.

കേദാര്‍നാഥില്‍നിന്ന് ഉത്ഭവിക്കുന്ന മന്ദാകിനി നദി, 'സോന്‍' എന്ന മറ്റൊരു നദിയുമായി സംഗമിക്കുന്ന സ്ഥലമാണ് സോന്‍പ്രയാഗ്. മന്ദാകിനി പിന്നീട് രുദ്രപ്രയാഗില്‍വെച്ച് ബദരീനാഥില്‍നിന്ന് പുറപ്പെടുന്ന അളകനന്ദയുമായി ചേര്‍ന്ന് ഭാഗീരഥിയായി മാറുന്നു. ഈ നദി ഋഷികേശില്‍ ഗംഗയുമായി സംഗമിക്കുകയാണ് ചെയ്യുന്നത്. സോന്‍പ്രയാഗില്‍നിന്ന് കേദാര്‍നാഥിലേക്ക് 20 കിലോമീറ്ററേയുള്ളൂ (ഈ വഴി ഇപ്പോള്‍ സഞ്ചാരയോഗ്യമല്ല). സോന്‍പ്രയാഗില്‍ മന്ദാകിനിയുടെ തീരത്ത് ഒരു വലിയ മൈതാനമുണ്ടായിരുന്നുപോലും. ഇന്ന് ഇവിടെ കുറേ തകര്‍ന്ന കെട്ടിടങ്ങളും വാഹനങ്ങളുടെ അവശിഷ്ടങ്ങളും ഉരുളന്‍കല്ലുകളും മാത്രമേയുള്ളൂ.
സോന്‍പ്രയാഗില്‍നിന്ന് കാട്ടിനുള്ളിലൂടെയുള്ള ടാര്‍ റോഡിലൂടെ 20 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഉള്‍നാടന്‍ ഗ്രാമമായ ത്രിയുഗിനാരായണില്‍ എത്താം. ത്രിയുഗിനാരായണിലായിരുന്നു അവസാനക്യാമ്പ്. അങ്ങോട്ടുപോകുമ്പോള്‍ ഒട്ടൊക്കെ ഗതാഗതയോഗ്യമായിരുന്ന മലമ്പാത തിരിച്ചുവരുന്ന സമയമായപ്പോഴേക്കും തകര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ കാട്ടുപാതയിലൂടെ ഒരു വലിയ മല കുത്തനെ ഇറങ്ങേണ്ടിവന്നു. ത്രിയുഗിനാരായണില്‍വെച്ച് പരിചയപ്പെട്ട സാധുവായ മധ്യവയസ്‌കന്റെ അനുഭവം ദുരന്തത്തിന്റെ യഥാര്‍ഥമുഖം വരച്ചുകാട്ടി. വൃദ്ധയായ അമ്മയ്ക്കുവേണ്ടി മരുന്നുവാങ്ങാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഭാര്യ നേരത്തേ മരിച്ചിരുന്ന അദ്ദേഹത്തിന് മൂന്ന് ആണ്‍മക്കളായിരുന്നു തുണ. സ്വന്തമായി ഉണ്ടായിരുന്ന കുതിരവണ്ടിയില്‍ ആളുകളെ കേദാര്‍നാഥില്‍ എത്തിക്കുകയായിരുന്നു അവരുടെ തൊഴില്‍. കൗമാരപ്രായക്കാരായ മൂന്നുപേരും കുതിരവണ്ടി ഉള്‍പ്പെടെ പ്രളയത്തില്‍ ഒലിച്ചുപോയത്രേ. ഇതുവരെ ഒരു വിവരവുമില്ല.

അവിടെ എത്തുമ്പോള്‍ത്തന്നെ കുറേ ആളുകള്‍ ഞങ്ങളോട് കയര്‍ത്തുതുടങ്ങി. അവര്‍ വിചാരിച്ചത് ഞങ്ങള്‍ സര്‍ക്കാറിന്റെ ആളുകളാണെന്നായിരുന്നു. കേരളത്തില്‍നിന്നെത്തിയ സന്നദ്ധപ്രവര്‍ത്തകരാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ പരാതികളുടെ കെട്ടഴിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'അയാള്‍ മരിച്ചു പോയി' എന്നായിരുന്നു ഉത്തരം. പിന്നീടാണ് മനസ്സിലായത് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലുള്ള പഞ്ചായത്തിനെ വിമര്‍ശിക്കുകയായിരുന്നു നാട്ടുകാരെന്ന്. സംസ്ഥാനമായി മാറിയിട്ട് 13 വര്‍ഷമായെങ്കിലും അവിടെ പഞ്ചായത്തീരാജ് വ്യവസ്ഥിതി ഇതുവരെ നിലവില്‍വന്നിട്ടില്ല. പഞ്ചായത്തുകള്‍ക്കുള്ള അധികാരങ്ങളും വിഭവങ്ങളും പരിമിതമാണ്. പഞ്ചായത്തോഫീസില്‍ ഒരു മേശയും കസേരയുമുണ്ടെങ്കില്‍ ഭാഗ്യം. ആസ്​പത്രിയും കൃഷിഓഫീസും പൊതുമരാമത്തും കുടിവെള്ളവുമൊന്നുംതന്നെ പഞ്ചായത്തിന്റെ കീഴിലല്ല. കാര്യക്ഷമമായ പഞ്ചായത്തീരാജ് വ്യവസ്ഥിതിയുണ്ടായിരുന്നെങ്കില്‍ പ്രളയത്തെത്തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഏറെ കാര്യക്ഷമമായിരിക്കുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ഞങ്ങള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം ഉണ്ടായിരുന്നത് ഫാട്ട എന്ന സ്ഥലത്താണ്. 25 കിലോമീറ്റര്‍ അകലെ ഗുപ്തകാശിയില്‍ നമ്മുടെ താലൂക്ക് ആസ്​പത്രിയോളംവരുന്ന വലിയ ആസ്​പത്രിയുണ്ട്. ഫാട്ടയിലെ ആസ്​പത്രിയിലെ ഡോക്ടര്‍ ഭണ്ഡാരി ആസ്​പത്രിയോട് ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‌സിലാണ് താമസം. എന്നാല്‍, ആസ്​പത്രിക്ക് ആരോഗ്യപ്രവര്‍ത്തക(എ.എന്‍.എം.)മാത്രമേയുള്ളൂ. ആരോഗ്യപ്രവര്‍ത്തകന്‍ ഇല്ല. രണ്ടായിരത്തില്‍ത്താഴെ ജനസംഖ്യമാത്രമേയുള്ളൂ എന്ന കാരണംപറഞ്ഞാണ് ഒരു ആരോഗ്യപ്രവര്‍ത്തകയെ മാത്രം നിയമിച്ചിരിക്കുന്നത്. എന്നാല്‍, ഈ പ്രവര്‍ത്തക സഞ്ചരിക്കേണ്ട ദൂരവും മലനിരകളുടെ വലിപ്പവും കണക്കാക്കിയാല്‍ ഇത് നമ്മുടെ നാട്ടിലെ 20,000-ത്തിന് സമമാണ്. ഈ എ.എന്‍.എമ്മിനെ സഹായിക്കാന്‍ ഒരേയൊരു 'ആശ' പ്രവര്‍ത്തകമാത്രം. അങ്കണവാടികളാകട്ടെ വളരെ അപൂര്‍വം. ഒരു പഞ്ചായത്തില്‍ത്തന്നെ മുപ്പതിലധികം അങ്കണവാടികളും അത്രതന്നെ ആശാപ്രവര്‍ത്തകരും. പത്തുപന്ത്രണ്ട് ആരോഗ്യപ്രവര്‍ത്തകരുമൊക്കെ (തസ്തികകളെങ്കിലും) ഉള്ള കേരളം ഇക്കാര്യത്തില്‍ 'സുഭിക്ഷ'മാണ്. ഫീല്‍ഡ് ആരോഗ്യപ്രവര്‍ത്തനം ഇവിടങ്ങളില്‍ നടക്കുന്നേയില്ല. ഞങ്ങള്‍കണ്ട ഒരു സ്ത്രീക്ക് ക്ഷയരോഗം കണ്ടെത്തിയിട്ട് രണ്ടുവര്‍ഷത്തോളമായി. ചികിത്സ ഇതുവരെ തുടങ്ങിയിട്ടില്ല.
ഒരാഴ്ചയോളം ഉത്തരാഖണ്ഡിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ചെലവഴിച്ചശേഷം ജൂലായ് 22-ന് ഡെറാഡൂണിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. മടക്കയാത്രയ്ക്ക് അങ്ങോട്ടുപോയതിന്റെ ഇരട്ടി സമയമെടുത്തു. ഏകദേശം ഒരു മുഴുവന്‍ ദിവസം.

Thursday, June 6, 2013

പാഠ്യപദ്ധതി പ്രതിസ്ഥാനത്തല്ല


സേതുനാഥ് ആര്‍


'പൊതുവിദ്യാഭ്യാസം പിന്‍ബഞ്ചിലേക്ക്' എന്ന ലേഖന പരമ്പരയിലെ നിഗമനങ്ങളോടുള്ള ഒരു വിയോജനം. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം നിലവിലുള്ള പാഠ്യപദ്ധതിയും ബോധന രീതിയുമാണെന്ന് വരുത്തിതീര്‍ക്കുന്നത് പ്രശ്‌നത്തെ ലഘൂകരിച്ച് കാണലാണ്.


അനുദിനം വെല്ലുവിളികള്‍ നേരിടുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ പു നരുജ്ജീവനം എന്ന സദുദ്ദേശ്യത്തോടെ പ്രസിദ്ധീകരിച്ച 'പൊതുവിദ്യാഭ്യാസം പിന്‍ബെഞ്ചിലേക്ക്' എന്ന ലേഖനപരമ്പര (മെയ് 28-ജൂണ്‍ 1) മുന്നോട്ടുവെക്കുന്ന പൊതുവികാരത്തോട് യോജിക്കുന്നു. എന്നാല്‍, കേരളത്തിലെ പൊതുവിദ്യാഭ്യാസം, പ്രത്യേകിച്ചും സംസ്ഥാന പാഠ്യപദ്ധതി പിന്‍തുടരുന്ന വിദ്യാലയങ്ങളിലെ വിദ്യാഭ്യാസം അപ്പാടെ തകര്‍ന്നു എന്ന് സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയില്‍ ആശയപരമായും വസ്തുതാപരമായും ലേഖകന്‍ വരുത്തിയിട്ടുള്ള പിഴവുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യത്തെക്കുറിച്ചോ അത് നല്‍കേണ്ട മാര്‍ഗത്തെക്കുറിച്ചോ ആഗോളതലത്തില്‍ത്തന്നെ യാതൊരുവിധ അഭിപ്രായസമന്വയവും നിലവിലില്ല. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ വിചക്ഷണന്മാരുടെ ഭിന്നാഭിപ്രായങ്ങള്‍ ലേഖനപരമ്പരയില്‍ പരാമര്‍ശ വിധേയമായത് ഇതിനൊരു പരോക്ഷസാക്ഷ്യമാണ്. എന്നാല്‍, ഈ സത്യം അംഗീകരിക്കാതെ കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം നിലവിലുള്ള പാഠ്യപദ്ധതിയും ബോധനരീതിയുമാണെന്ന് വരുത്തിത്തീര്‍ത്ത് പ്രശ്‌നത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് ലേഖനപരമ്പരയില്‍ ഉടനീളം ദൃശ്യമാകുന്നത്.

നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പാഠ്യപദ്ധതി പരിഷ്‌കരണവും നിരന്തര പരീക്ഷാസമ്പ്രദായത്തിലേക്കുള്ള തിരിച്ചുപോക്കുമാണെന്ന് പറയുന്നത് യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമായേ കാണാനാകൂ. കേരളീയര്‍ സ്വകാര്യ-ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് തങ്ങളുടെ കുട്ടികളെ ചേര്‍ക്കാന്‍ താത്പര്യപ്പെടുന്നത്, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി കാലഹരണപ്പെട്ടതായതുകൊണ്ടും സ്വകാര്യ വിദ്യാലയങ്ങളിലെ പഠനനിലവാരം സര്‍ക്കാര്‍ വിദ്യാലയങ്ങളിലേതിനേക്കാള്‍ മികച്ചതായതുകൊണ്ടുമാണെന്ന് സമകാലികമായ യാതൊരുവിധ ശാസ്ത്രീയപഠനങ്ങളുടെയും പിന്‍ബലമില്ലാതെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്. സംസ്ഥാനത്ത് നിലവിലുള്ള പാഠ്യപദ്ധതിയും സി.ബി.എസ്.ഇ. പാഠ്യപദ്ധതിയുമെല്ലാംതന്നെ 2005-ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരിക്കെ, സംസ്ഥാനത്തെ പാഠ്യപദ്ധതിയുടെ കുഴപ്പംകൊണ്ടാണ് കുട്ടികള്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂളുകളിലേക്ക് ഒഴുകുന്നത് എന്നത് എങ്ങനെ അംഗീകരിക്കാനാകും? 2005-ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കിയത് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ ഡോ. യശ്പാലിന്റെ നേതൃത്വത്തില്‍ 35 വിദഗ്ധര്‍ അടങ്ങുന്ന ഒരു സമിതിയാണ്. അതുകൊണ്ടുതന്നെ, ശക്തമായ തെളിവുകളില്ലാതെ പാഠ്യപദ്ധതിക്കെതിരെ വാളോങ്ങുന്നതിനുമുമ്പ് സമഗ്രമായ വിശകലനം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

പരമ്പരയുടെ ആദ്യ അധ്യായത്തില്‍ ലേഖകന്‍ 'പ്രഥം' എന്ന സംഘടനയുടെ 2012-ലെ 'അസര്‍' റിപ്പോര്‍ട്ടില്‍നിന്ന് ഉദ്ധരിച്ച കണക്കുകള്‍ പലതും വസ്തുനിഷ്ഠമല്ല. 'അസര്‍' റിപ്പോര്‍ട്ട് വിദ്യാലയാധിഷ്ഠിതമായുള്ള ഒരു പഠനമല്ല. മറിച്ച് ഗ്രാമപ്രദേശങ്ങളിലെ വീടുകള്‍ അടിസ്ഥാനമാക്കിയാണ് വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. കുട്ടികളുടെ പഠനനിലവാരം അളക്കാന്‍ 'പ്രഥം' പ്രത്യേകമായി തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് കുട്ടികളെ അവരുടെ വീടുകളില്‍ച്ചെന്ന് നിലവാരം അളക്കുകയാണ് പതിവ്. വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ കുട്ടി ഏതുവിദ്യാലയത്തിലാണ് പഠിക്കുന്നതെന്ന് രേഖപ്പെടുത്തുമെങ്കിലും അവലോകനങ്ങള്‍ക്കുശേഷം റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ സര്‍ക്കാര്‍ (ഗവണ്മെന്റ്), സ്വകാര്യമേഖല (പ്രൈവറ്റ്) എന്നീ രണ്ടുവിഭാഗമായിമാത്രം വേര്‍തിരിച്ചാണ് വിവരങ്ങള്‍ ലഭ്യമാക്കുന്നത്. സ്വകാര്യമേഖല എന്നതില്‍ എയ്ഡഡ് മേഖലയിലെയും അണ്‍ എയ്ഡഡ് മേഖലയിലെയും വിദ്യാലയങ്ങള്‍ ഉള്‍പ്പെടും. അവയുടെ വേര്‍തിരിച്ച കണക്കുകള്‍ റിപ്പോര്‍ട്ടില്‍നിന്ന് ലഭ്യമല്ല. ലേഖകന്‍ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെമാത്രം വിദ്യാര്‍ഥികളുടെ പഠനനിലവാരത്തെക്കുറിച്ച് ഉദ്ധരിച്ചിരിക്കുന്ന കണക്കുകള്‍ സത്യവിരുദ്ധമാണ്. തെറ്റ് അവിടംകൊണ്ടും തീരുന്നില്ല. കേരളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടിന്റെ 131 മുതല്‍ 135 വരെയുള്ള പേജുകളില്‍ ലഭ്യമാണ്. ഇതില്‍ 133-ാം പേജിലാണ് കുട്ടികളുടെ കണക്കിലുള്ള നിലവാരത്തെപ്പറ്റി പട്ടിക7-ല്‍ പ്രതിപാദിച്ചിരിക്കുന്നത്. പ്രസ്തുതപട്ടികയുടെ തലക്കെട്ടുതന്നെ പറയുന്നുണ്ട്, അതില്‍ നല്‍കിയിരിക്കുന്നത് 'എല്ലാ' സ്‌കൂളുകളിലെയും കുട്ടികളുടെ ക്ലാസ് തിരിച്ചുള്ള ശതമാനക്കണക്കാണെന്ന്. സ്‌കൂള്‍വ്യത്യാസമില്ലാതെ 'അസര്‍' പഠനത്തിന് വിധേയരാക്കിയ കേരളത്തിലെ 14 ജില്ലകളില്‍നിന്നുള്ള കുട്ടികളുടെ കണക്കാണ് അത്. അതുപയോഗിച്ച്, കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ പഠനനിലവാരംമാത്രം കുറവാണെന്ന് ലേഖകന്‍ സമര്‍ഥിച്ചിരിക്കുന്നത് അത്യന്തം ഖേദകരമാണ്. മറിച്ച്, കേരളത്തിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലുമായി എട്ടാംക്ലാസില്‍ പഠിക്കുന്ന ഏഴുശതമാനം കുട്ടികള്‍ക്ക് 52-ല്‍നിന്ന് 15 കുറയ്ക്കാന്‍ അറിയില്ല എന്നതാണ് 'അസര്‍' റിപ്പോര്‍ട്ടില്‍നിന്ന് മനസ്സിലാക്കേണ്ടത്.

അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്കിനെക്കുറിച്ച് ലേഖകന്‍ ഉദ്ധരിച്ച കണക്കുകള്‍ അബദ്ധജടിലമാണ്. 'അസര്‍' റിപ്പോര്‍ട്ടില്‍ അങ്ങനെ ഒരു കണക്ക് കാണാന്‍ കഴിഞ്ഞില്ല. മേല്‍ സൂചിപ്പിച്ചതുപോലെ, റിപ്പോര്‍ട്ടില്‍ ഒരിടത്തും അണ്‍എയ്ഡഡ് മേഖലയിലെമാത്രം കണക്കുകള്‍ നല്‍കിയിട്ടില്ല. മറിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്‌കൂളുകളിലായി എത്രശതമാനം കുട്ടികള്‍ പഠിക്കുന്നു എന്ന കണക്കുകള്‍ മാത്രമാണുള്ളത്. ഇതുപ്രകാരം 2012-ല്‍ 6-14 വയസ്സുള്ള കുട്ടികളില്‍ 40 ശതമാനം സര്‍ക്കാര്‍ സ്‌കൂളുകളിലും 59.6 ശതമാനം സ്വകാര്യ സ്‌കൂളുകളിലും പഠിക്കുന്നുണ്ട് (പേജ് 131). 2010-ല്‍ 54 ശതമാനം കുട്ടികളാണ് സ്വകാര്യസ്‌കൂളുകളില്‍ പഠിച്ചിരുന്നത്. റിപ്പോര്‍ട്ടില്‍ 'പ്രൈവറ്റ്' എന്നതിനെ ലേഖകന്‍ 'അണ്‍എയ്ഡഡ്' എന്നുമാത്രമായി തെറ്റായി വ്യാഖാനിച്ചാണ് കേരളത്തിലെ 62 ശതമാനം കുട്ടികള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളിലേക്ക് പോയെന്ന് വരുത്തിത്തീര്‍ത്തത്. 2010-11ലെ സര്‍ക്കാര്‍കണക്ക് പ്രകാരം വിദ്യാലയങ്ങളില്‍ 57 ശതമാനവും സ്വകാര്യ-എയ്ഡഡ് മേഖലയിലുള്ള ഒരു സംസ്ഥാനമാണ് കേരളം.

രാജ്യത്തെ വിദ്യാഭ്യാസരംഗത്തെ ഏറ്റവും ആധികാരികമായ കണക്കുകള്‍ ലഭ്യമാക്കുന്നത് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം പുറത്തിറക്കുന്ന 'ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജ്യുക്കേഷന്‍' ( ഡി.ഐ.എസ്.ഇ.) എന്ന റിപ്പോര്‍ട്ടാണ്. 2013 ഏപ്രില്‍ 13-ന് പുറത്തിറക്കിയ 2011-12 വര്‍ഷത്തെ താത്കാലിക റിപ്പോര്‍ട്ട് നോക്കുക. ഇതുപ്രകാരം ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ കേരളത്തിലെ എല്ലാ സ്‌കൂളുകളിലുമായി പഠിക്കുന്ന കുട്ടികളുടെ എണ്ണം 38,19,863 ആണ്. അതില്‍ത്തന്നെ പ്രൈവറ്റ്, അണ്‍എയ്ഡഡ് മേഖലയിലെ അംഗീകൃത സ്‌കൂളുകളില്‍ പഠിക്കുന്നത് വെറും 18.67 ശതമാനം കുട്ടികളാണ്. അതായത്, ഏതാണ്ട് 7,13,000 കുട്ടികള്‍ മാത്രം. അംഗീകാരമില്ലാത്ത സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം 3.93 ശതമാനം (ഏതാണ്ട് 1,50,000) മാത്രമാണ്. അന്തിമറിപ്പോര്‍ട്ട് വരുമ്പോള്‍ കണക്കില്‍ അല്പം വ്യത്യാസം കണ്ടേക്കാമെങ്കിലും വലിയൊരു മാറ്റം പ്രതീക്ഷിക്കേണ്ട കാര്യമില്ല. ഡി.ഐ.എസ്.ഇ. റിപ്പോര്‍ട്ടില്‍നിന്നുള്ള വിവരങ്ങളോടൊപ്പം മറ്റിടങ്ങളില്‍നിന്ന് ലഭ്യമായ കണക്കുകള്‍ ചേര്‍ത്ത് കേരളത്തില്‍ 2011-12 വര്‍ഷത്തില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിച്ചിരുന്ന കുട്ടികളുടെ ഒരു ഏകദേശകണക്ക് ലഭ്യമാണ്. ആകെ 50 ലക്ഷം കുട്ടികള്‍ എല്ലാ സ്‌കൂളുകളിലുമായി പഠിച്ചിരുന്നു എന്ന് കരുതുക. ഇതില്‍ സംസ്ഥാന പാഠ്യപദ്ധതിയില്‍ പഠിച്ചിരുന്നവരുടെ എണ്ണം 42,34,860 ആണ് (ഇക്കണോമിക് റിവ്യൂ 2011). അങ്ങനെയെങ്കില്‍ ബാക്കിവരുന്ന ഏതാണ്ട് എട്ടുലക്ഷത്തോളം വിദ്യാര്‍ഥികള്‍മാത്രമാണ് 2011-12 അധ്യയനവര്‍ഷത്തില്‍ മറ്റ് സ്‌കൂളുകളില്‍ പഠിച്ചിരുന്നത് എന്ന് മനസ്സിലാകുന്നതാണ്. 2012-13 അധ്യയന വര്‍ഷത്തില്‍ സംസ്ഥാന പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകളില്‍നിന്ന് ഏതാണ്ട് 2,57,000 കുട്ടികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത് (ഇക്കണോമിക് റിവ്യൂ 2012). ജനസംഖ്യയിലുണ്ടായ കുറവുമൂലുള്ള എണ്ണംകൂടി കണക്കിലെടുത്ത് ഏകദേശം രണ്ടുലക്ഷം കുട്ടികള്‍ മറ്റ് പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യവിദ്യാലയങ്ങളിലേക്ക് പോയെന്ന് കരുതിയാല്‍ത്തന്നെ, 2012-13 വര്‍ഷം അത്തരം വിദ്യാലയങ്ങളില്‍ ആകെ കാണുക പത്തുലക്ഷം (ഏതാണ്ട് 20 ശതമാനം) വിദ്യാര്‍ഥികളാണ്. അതായത്, അപ്പോഴും 80 ശതമാനം കുട്ടികള്‍ സംസ്ഥാന പാഠ്യപദ്ധതിതന്നെ പഠിക്കുന്നവരാണ്.

ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്, കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളുടെ സ്ഥിതി അത്രയ്ക്ക് പരിതാപകരമല്ല എന്നാണ്.
ലോകബാങ്കിന്റെ സഹായത്തോടെ പാഠ്യ പദ്ധതി പരിഷ്‌കരിച്ചു എന്നതുകൊണ്ടുമാത്രം അതിനെ തള്ളിക്കളയേണ്ട കാര്യമില്ല. ഒരു പാഠ്യപദ്ധതിയെ വിലയിരുത്തേണ്ടത് അതില്‍ പഠിച്ച് പുറത്തുവരുന്ന കുട്ടികളുടെ പഠനനിലവാരം വസ്തുനിഷ്ഠമായി പരിശോധിച്ചിട്ടാകണം. അതിന് ഇന്ന് നിലവിലുള്ള ഒരു പരീക്ഷയും പ്രാപ്തമാണെന്ന് കരുതാന്‍ വയ്യ. ലേഖകന്‍ ചില റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ഇത്തരമൊരു വിലയിരുത്തല്‍ നടത്താനുള്ള പാഴ്ശ്രമം നടത്തിയിരിക്കുന്നു. 2006-ലെ എസ്.എസ്.എല്‍.സി. ഫലത്തിന്റെ വെളിച്ചത്തില്‍ എസ്.സി.ഇ.ആര്‍.ടി. നടത്തിയ സര്‍വേ എങ്ങനെയാണ് 2007-ല്‍ പുതിയ പാഠ്യപദ്ധതി രൂപവത്കരിച്ചതിനുശേഷമുള്ള പഠനനിലവാരം അളക്കുക എന്ന് മനസ്സിലാകുന്നില്ല. മറ്റൊന്ന്, കേരളത്തിലെ മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശനപരീക്ഷയില്‍ ആദ്യത്തെ 1000 റാങ്കില്‍ ഉള്‍പ്പെട്ട സംസ്ഥാനപാഠ്യപദ്ധതിയില്‍ പഠിച്ച വിദാര്‍ഥികളുടെ എണ്ണം താരതമ്യേന കുറവാണ് എന്നതാണ്. ബാലിശമായ വാദമാണിത്. എന്‍ട്രന്‍സ്​പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടുന്ന ബഹുഭൂരിഭാഗം കുട്ടികളും അതിനായി പ്രത്യേകം പരീശിലനത്തിന് മികച്ച ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ചേര്‍ന്ന് പഠിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഏത് പാഠ്യപദ്ധതിയില്‍ പഠിച്ചു എന്നതിനേക്കാള്‍ പ്രവേശന പരീക്ഷയുടെ ശൈലിയില്‍ എത്ര പ്രാവീണ്യമുണ്ട് എന്നതിനാണ് കൂടുതല്‍ പ്രസക്തി. അത്തരമൊരു അളവുകോല്‍കൊണ്ട് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം അളക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാവുന്ന കാര്യമല്ല.

പാഠ്യപദ്ധതിയെ സമഗ്രമായി വിലയിരുത്താതെ, അതില്‍നിന്ന് ചില കാര്യങ്ങള്‍മാത്രം എടുത്തുകാട്ടി, പാഠ്യപദ്ധതി മുഴുവനായും തള്ളിക്കളയേണ്ടതാണെന്ന് സ്ഥാപിക്കാനാണ് ലേഖകന്‍ ശ്രമിക്കുന്നത് എന്നത് ഖേദകരമാണ്. ഒരു ഉദാഹരണം നോക്കാം. (ലേഖകന്റെ വാദങ്ങള്‍ ചരിച്ച് (ഇറ്റാലിക്‌സ്) കൊടുത്തിരിക്കുന്നു)

വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷയാണ് ക്ലാസ് റൂമിലും ഉപയോഗിക്കേണ്ടത്. ചട്ടക്കൂട് പറയുന്നത് പക്ഷേ ഇങ്ങനെയാണ്: 'മാനകഭാഷയ്ക്കുള്ള അമിതപ്രാധാന്യം മാതൃഭാഷാപഠനത്തിന്റെ ഒരു മുഖ്യദോഷമാണ്. കുട്ടിയുടെ ഗൃഹഭാഷയ്ക്കും പ്രാദേശികഭാഷയ്ക്കും നമ്മുടെ ക്ലാസ്മുറികളില്‍ അംഗീകാരം ലഭിക്കണം.' ഇതെങ്ങനെയാണ് മാനകഭാഷയുടെ ഉപയോഗത്തിന് എതിരാകുന്നത്? മാനകഭാഷയ്ക്കും ഗൃഹഭാഷയ്ക്കും അതിന്റേതായ പ്രാധാന്യം നല്‍കണം എന്നേ ഇതുകൊണ്ട് അര്‍ഥമാക്കേണ്ടതുള്ളൂ. ഭാഷാപ്രയോഗത്തിലെ തെറ്റുകള്‍, എട്ട് പ്രശ്‌നമേഖലകള്‍, എഴുത്തുപരീക്ഷയുടെ ആവശ്യകത എന്നിവയെക്കുറിച്ച് ഇത്തരത്തിലുള്ള സമീപനമാണ് ലേഖകന്‍ സ്വീകരിച്ചിരിക്കുന്നത്.

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ അനുദിനം കേരളത്തിലെ പൊതുസമൂഹം തിരസ്‌കരിക്കുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അതിന്റെ കാഠിന്യം ലേഖനപരമ്പരയില്‍ വരച്ചുകാട്ടിയതുപോലെ നിലവില്‍ അത്ര ഭീതിജനകമല്ല. 2001-ലും 2006-ലുമൊക്കെ നടത്തിയ പഠനങ്ങളില്‍ നിന്ന് അതിന്റെ വ്യാപ്തി അളക്കാന്‍ ഒരു കാരണവശാലും സാധ്യവുമല്ല.

ഗുണനിലവാരമില്ലെങ്കിലും സ്വകാര്യ-ഇംഗ്ലീഷ് വിദ്യാലയങ്ങളില്‍ തങ്ങളുടെ കുട്ടികള്‍ പഠിക്കുന്നതില്‍ അന്ധമായി അഭിമാനം കൊള്ളുന്ന ഒരു മധ്യവര്‍ഗം, കേവലം പാഠ്യപദ്ധതി മാറ്റിയതുകൊണ്ട് കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് തിരിച്ചയയ്ക്കും എന്നുകരുതുന്നത് മൗഢ്യമാണ്. ഇത് ഉള്‍പ്പെടെ ഒരുപാട് അന്തര്‍ലീന ഘടകങ്ങളുടെ പ്രതിപ്രവര്‍ത്തനഫലമാണ് ഇന്നത്തെ ഈ അപചയം. ശാസ്ത്രീയമായ പഠനങ്ങളിലൂടെ അത് തിരിച്ചറിഞ്ഞ് പ്രതിവിധികാണാന്‍ ശ്രമിക്കാതെ, ഗുണവശങ്ങള്‍ ഏറെയുള്ള ഒരു പാഠ്യപദ്ധതിയെ ബലിയാടാക്കുന്നത് തലവേദനയ്ക്ക് തലതന്നെ വെട്ടിക്കളയുന്നതിന് തുല്യമാകും.

(ചെന്നൈയിലെ മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിലെ ഗവേഷകവിദ്യാര്‍ഥിയാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

Monday, June 3, 2013

വിവാഹധൂര്‍ത്ത്‌ : 339 കോടി രൂപയുടെ ഭക്ഷണം പാഴായിപ്പോകുന്നു

ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ ഇന്ന്‍, ഒക്ടോബര്‍ പന്ത്രണ്ടാം തീയതി, കണ്ട ഒരു റിപ്പോര്‍ട്ടിന് സമകാലീന സാമൂഹ്യവ്യവസ്ഥിതിയില്‍ വലുതായ പ്രസക്തി കാണുന്നതു കൊണ്ട് അതിന്‍റെ സ്വതന്ത്രപരിഭാഷ താഴെ കൊടുക്കുന്നു.
ആഘോഷപൂര്‍വ്വമായ വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞ്, അതിഥികളെല്ലാം മടങ്ങിപ്പോയശേഷം അവശേഷിയ്ക്കുന്നത് ചപ്പുചവറുകളും, വൃത്തികെട്ട കുറേ ഡിഷുകളും, ഇവയ്ക്കൊക്കെപ്പുറമേ, അധികം വന്ന, വിലയേറിയ, ഊര്‍ജ്ജസമ്പന്നമായ ആഹാരപദാര്‍ത്ഥങ്ങളുടെ കൂമ്പാരങ്ങളുമാണ്. ലക്ഷക്കണക്കിനു കുട്ടികളുടെ വിശപ്പടക്കാന്‍ മതിയായവയാണ് പാഴായിപ്പോകുന്ന ഈ ആഹാരക്കൂമ്പാരങ്ങള്‍ . അതും ‘പട്ടിണി നമ്മുടെ രാഷ്ട്രത്തിനു തന്നെ അപമാനമാണ്’ എന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു കഴിഞ്ഞ ഈ രാജ്യത്ത്. ലോകത്തെ പട്ടിണിയനുഭവിയ്ക്കുന്ന കുട്ടികളില്‍ മൂന്നിലൊന്ന് ഭാരതത്തിലാണ് എന്ന ദയനീയമായ കണക്കുകളും നാമോര്‍ക്കേണ്ടതുണ്ട്.
ഉന്നതനിലവാരമുള്ള 943 ടണ്ണോളം ആഹാരം ബെങ്കളൂരു മാത്രം നടക്കുന്ന വിവാഹങ്ങളില്‍ ഓരോ വര്‍ഷവും പാഴായിപ്പോകുന്നുണ്ടെന്ന്‍ ഇയ്യിടെ നടന്ന ഒരു സര്‍വ്വേയില്‍ വെളിപ്പെട്ടിരിയ്ക്കുന്നു. 260 ലക്ഷം പേര്‍ക്ക് ഒരു നേരത്തെ സുഭിക്ഷമായ ഭക്ഷണത്തിനു മതിയാകുന്നതാണിത്. ബെങ്കളൂരിലെ കാര്‍ഷികശാസ്ത്ര സര്‍വ്വകലാശാലയിലെ (യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്) പത്തു പ്രൊഫസ്സര്‍മാരടങ്ങുന്ന സംഘം സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ കെ നാരായണ ഗൌഡയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്. ബെങ്കളൂരിലെ 531 കല്യാണമണ്ഡപങ്ങളിലെ 75 എണ്ണത്തില്‍ ആറു മാസത്തോളം പഠനം നടന്നു.
“ബെങ്കളൂരിലെ 531 കല്യാണമണ്ഡപങ്ങളില്‍ 84,960 വിവാഹങ്ങളാണ് പ്രതിവര്‍ഷം നടക്കുന്നത്. ഏകദേശം 943 ടണ്ണോളം ഉന്നതനിലവാരമുള്ള, ഊര്‍ജ്ജസമ്പന്നമായ ആഹാരമാണ് ഓരോ വര്‍ഷവും ഈ ഹാളുകളില്‍ പാഴായിപ്പോകുന്നത്. ഒരാഹാരത്തിന് ശരാശരി 40 രൂപ നിരക്കില്‍ കണക്കാക്കുമ്പോള്‍ പാഴായിപ്പോകുന്ന ഈ ഭക്ഷണത്തിന്‍റെ മൂല്യം 339 കോടി രൂപയോളം വരുന്നു” എന്ന്‍ പഠനറിപ്പോര്‍ട്ടു പറയുന്നു.
രാവിലത്തെ പ്രാതലിനും വിവാഹസമയത്തെ ഉച്ചഭക്ഷണത്തിനും സ്വീകരണസമയത്തെ അത്താഴത്തിനുമുള്‍പ്പെടെ ശരാശരി 1000 പേരോളം ഓരോ വിവാഹത്തിലും പങ്കെടുക്കുന്നു.
“ഒരു വിവാഹസദ്യയില്‍ പത്തു മുതല്‍ ഇരുപതു വരെ വിഭവങ്ങള്‍ വിളമ്പുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള ഒരു സദ്യയില്‍ 100 ഗ്രാം സൂപ്പ്, 100 ഗ്രാം ജൂസ്, 50 ഗ്രാം പൂരി, 50 ഗ്രാം പുലാവ്, എന്നിവ ഉണ്ടാകാറുണ്ട്,” സര്‍വ്വേ പറയുന്നു. ചോറും ധാന്യങ്ങളും ആണ് ഏറ്റവുമധികമെന്നും പാഴായിപ്പോകുന്നതില്‍ 35 ശതമാനവും അവയാണെന്നും സര്‍വ്വേയില്‍ കണ്ടിരിയ്ക്കുന്നു.
“ഒരു ശരാശരി വിവാഹസദ്യ വളരെ ഊര്‍ജ്ജസമ്പന്നമാണ്. ഓരോ ആഹാരത്തിലും 1239 കലോറി വരെ ഊര്‍ജ്ജമുണ്ടാകാം. ഇത് ഒരു കുട്ടിയുടെ ഒരു മുഴുവന്‍ ദിവസത്തേയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയായതാണ്! ഇതിന്‍റെ 20 ശതമാനം, അതായത് 246 കലോറി, പാഴായിപ്പോകുന്നു,” ഗൌഡ പറഞ്ഞു.
“ഭാരതീയവിവാഹങ്ങളില്‍ ഒരു പതിവു സംഭവമായിത്തീര്‍ന്നിരിയ്ക്കുന്ന ഭക്ഷണത്തിന്‍റെ അക്ഷന്തവ്യമായ പാഴായിപ്പോകല്‍ വെളിച്ചത്തുകൊണ്ടുവരികയായിരുന്നു, ഈ സര്‍വ്വേയുടെ ഉദ്ദേശം. ഇക്കാര്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിലൂടെ ഭക്ഷണത്തിന്‍റെ പാഴായിപ്പോകല്‍ തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം. ബഫെകളിലാണ് വിളമ്പിക്കൊടുക്കുന്ന സദ്യകളിലേതിനേക്കാള്‍ കൂടുതല്‍ പാഴായിപ്പോക്ക് എന്നും ഞങ്ങള്‍ കണ്ടെത്തി,” സര്‍വ്വകലാശാലയിലെ കാര്‍ഷികവിപണനവകുപ്പിലെ പ്രൊഫസ്സര്‍ പി കെ മന്തണ്ണ പ്രസ്താവിച്ചു.
ഈ വിഷയത്തെപ്പറ്റിയുള്ള ഹ്രസ്വമായൊരു മസ്തിഷ്കപ്രക്ഷാളനം ലാക്കാക്കി ഒരു സെമിനാര്‍ ജികെവികെ കാമ്പസ്സില്‍ ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് അതില്‍ സംബന്ധിയ്ക്കാവുന്നതാണ്.
‘അതിഥികളെ ബോധവല്‍ക്കരിയ്ക്കണം’
“വിവാഹങ്ങളിലെ ഭക്ഷണത്തിന്‍റെ പാഴായിപ്പോക്ക് അസ്വാസ്ഥ്യജനകമാണ്. ഈയൊരു പ്രശ്നത്തിലേയ്ക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിയ്ക്കുകയും ഭക്ഷണം പാഴായിപ്പോകുന്നതിന്നെതിരെ ജനങ്ങളെ ബോധവത്കരിയ്ക്കുകയും ചെയ്യേണ്ടിയിരിയ്ക്കുന്നു. ആഹാരപദാര്‍ത്ഥങ്ങള്‍ പാഴാക്കിക്കളയരുതെന്നും കഴിയ്ക്കാന്‍ പറ്റുന്നത്ര മാത്രമേ എടുക്കാവൂ എന്നും അതിഥികളെ ഉദ്ബോധിപ്പിയ്ക്കുന്ന പ്ലക്കാര്‍ഡുകള്‍ ആതിഥേയര്‍ അവിടവിടെ പ്രദര്‍ശിപ്പിയ്ക്കണം. പ്രത്യേകപരിശീലനം സിദ്ധിച്ചവരാണ് ഇയ്യിടെയായി ഭക്ഷണം വിളമ്പുന്നത്. ഇത് ഫലപ്രദമാണെന്നു കണ്ടിരിയ്ക്കുന്നു,” കോര്‍ഡ് റോഡിന്‍റെ പടിഞ്ഞാറുള്ള ഗൌരീശങ്കര്‍ മഹലിന്‍റെ ഉടമ, ടി വാസന്‍ പറയുന്നു.
വിവാഹസദ്യകളിലെ ആശ്ചര്യങ്ങള്‍
  • ഒരു ശരാശരി വിവാഹത്തില്‍ 1000 പേര്‍ സംബന്ധിയ്ക്കുന്നു.
  • രണ്ടു നേരം ഭക്ഷണവും പ്രാതലും വിളമ്പുന്നു
  • ഓരോ ഭക്ഷണവും 1239 കലോറി ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നു
  • ആഹാരത്തിന് ശരാശരി 40 രൂപ ചെലവു വരുന്നു
  • 943 ടണ്‍ ഊര്‍ജ്ജസമ്പന്നമായ, ഉന്നത നിലവാരമുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പാഴായിപ്പോകുന്നു
  • പാഴായിപ്പോകുന്ന ഭക്ഷണത്തിന്‍റെ മൂല്യം 339 കോടി രൂപ
  • ബഫെ രീതിയില്‍ 22 ശതമാനവും വിളമ്പിക്കൊടുക്കുന്ന രീതിയില്‍ 20 ശതമാനവും ആഹാരം പാഴായിപ്പോകുന്നു
ടൈംസിന്‍റെ അഭിപ്രായങ്ങള്‍
അടുത്ത തവണ നിങ്ങളൊരു വിവാഹസദ്യ ആസ്വദിയ്ക്കുമ്പോള്‍ രണ്ടു നേരത്തെ ഭക്ഷണം പോലും കഴിയ്ക്കാനാകാത്ത ദശലക്ഷക്കണക്കിനു പാവങ്ങളെപ്പറ്റി – പ്രത്യേകിച്ചും കുട്ടികളെപ്പറ്റി – ഒന്നു ചിന്തിയ്ക്കുക. അതിഥികള്‍ക്കായി സ്വാദിഷ്ടമായ ഭക്ഷണം കുന്നുകൂട്ടി വച്ചിട്ടുള്ള ഭാരതീയ വിവാഹങ്ങളില്‍ എല്ലായ്പ്പോഴും ആഹാരം അധികം തന്നെയാണ്. അധികം വരുന്ന ഈ ആഹാരം ശ്രദ്ധ വച്ചാല്‍ പാവങ്ങള്‍ക്കെത്തിയ്ക്കാനുള്ള ഏര്‍പ്പാടു ചെയ്യാവുന്നതേയുള്ളു. ചില എന്‍ജിഓകള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം ചെയ്തു കൊണ്ടിരിക്കുന്നുമുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഇനിയുമേറെ വ്യാപിപ്പിയ്ക്കേണ്ടതുണ്ടെന്നു തീര്‍ച്ചയാണ്. ഭാരതത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആവശ്യമായ ഭക്ഷണം നാമുത്പാദിപ്പിയ്ക്കുന്നുണ്ട്. പക്ഷേ, അതിന്‍റെ വലിയൊരു ഭാഗം ദരിദ്രരിലേയ്ക്കെത്തുന്നതിനു പകരം സമ്പന്നരിലേയ്ക്കാണെത്തുന്നത്. ഒരു സമതുലിതാവസ്ഥ കൈവരുത്താന്‍ വേണ്ട മാറ്റങ്ങള്‍ ഇന്നാട്ടിലെ സാമ്പത്തിക വ്യവസ്ഥിതിയില്‍ വരുത്തുകയാണ് ഏറ്റവും അഭികാമ്യമായത്.
എന്‍റെ സ്വന്തം ചില ചിന്തകള്‍
ടൈംസ് ഓഫ് ഇന്ത്യയില്‍ കണ്ട റിപ്പോര്‍ട്ടിന്‍റെ പരിഭാഷ കഴിഞ്ഞു ഇനി എന്‍റെ സ്വന്തം ചില ചിന്തകള്‍ പറഞ്ഞോട്ടെ. പണ്ട്, വീട്ടുഭരണം അമ്മ കയ്യാളിയിരുന്ന കാലത്ത്, ചോറു ബാക്കി വച്ചാല്‍ അമ്മ കണ്ണുരുട്ടുമായിരുന്നു. “എന്നാപ്പിന്നെ അതാദ്യം തന്നെ എടുപ്പിയ്ക്കായിരുന്നില്ലേ” എന്നു ചോദിച്ചു കൊണ്ട് വേണ്ടിവന്നാല്‍ തോളത്തൊരു ‘ഇന്‍ജക്ഷന്‍ ‘ തരാന്‍ ഊണുമേശയ്ക്കരികിലും അമ്മയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ഒരു നേരത്തെ ഊണിനു വേണ്ടി കഷ്ടപ്പെടുമ്പോഴേ പഠിയ്ക്കൂ എന്നും അമ്മ പറയാറുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അമ്മ മാത്രമല്ല, ഊണു ബാക്കി വച്ചു കൊണ്ട് എഴുന്നേറ്റു പോകുന്ന മക്കളെ നോക്കി, “നിന്നെയൊക്കെ എത്യോപ്യയില്‍ കൊണ്ടുപോയി വിടുകയാണു വേണ്ടത്” എന്ന്‍ എന്‍റെയൊരകന്ന ചേച്ചി ശാസിച്ചിരുന്നതും ഞാനോര്‍ക്കുന്നു. ആഹാരം പാഴായിപ്പോകുന്നതില്‍ ആത്മാര്‍ത്ഥമായും വേദനിയ്ക്കുന്ന കൂട്ടരാണ് അമ്മമാര്‍ . വിവാഹസദ്യകള്‍ അമ്മമാരുടെ നിയന്ത്രണത്തിന്‍ കീഴിലായിരുന്നെങ്കില്‍ ഇത്തരം പാഴായിപ്പോക്ക് ഒഴിവായേനെ. പക്ഷേ ഇന്നത്തെ വിവാഹസദ്യകള്‍ അമ്മമാരുടെ കൈപ്പിടിയില്‍ നിന്ന്‍ പുറത്തു പോയിക്കഴിഞ്ഞിരിയ്ക്കുന്നു.
വിവാഹസദ്യകളില്‍ രണ്ടു കാര്യങ്ങളാണ് മുഖ്യമായും ഉള്ളത്. ഒന്ന്‍ അവയില്‍ പങ്കെടുക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ വലിപ്പം. രണ്ട്, അവയില്‍ പാഴായിപ്പോകുന്ന ആഹാരപദാര്‍ത്ഥങ്ങളുടെ അളവും മൂല്യവും. ആള്‍ക്കൂട്ടത്തിന്‍റെ വലിപ്പമാണ് ധാരാളിത്തമായും ധൂര്‍ത്തായും മറ്റും പൊതുവേ വിമര്‍ശിയ്ക്കപ്പെട്ടു കാണാറ്. പാഴായിപ്പോകുന്ന ആഹാരപദാര്‍ത്ഥങ്ങളുടെ അളവും മൂല്യവും കണ്ടെത്തുക ആള്‍ക്കൂട്ടത്തിന്‍റെ തലയെണ്ണലിനേക്കാള്‍ അതീവ ദുഷ്കരമായതിനാലാവാം ആ സാഹസത്തിന് ആരും മുതിര്‍ന്നു കാണാറില്ല. ടൈംസില്‍ വന്നിരിയ്ക്കുന്ന ഈ റിപ്പോര്‍ട്ട് ഈ വിഷയത്തെപ്പറ്റി ഈയടുത്ത കാലങ്ങളില്‍ ആദ്യത്തേതാണ് എന്നു തോന്നുന്നു. റിപ്പോര്‍ട്ടിന്നാധാരമായിരിയ്ക്കുന്നത് ബെങ്കളൂരാണെങ്കിലും കൊച്ചിയിലും കേരളത്തിലെ മറ്റു നഗരങ്ങളിലും ഈ റിപ്പോര്‍ട്ടിനു പ്രസക്തിയേറെയുണ്ടെന്നു തന്നെ ഞാന്‍ കരുതുന്നു.
അയ്യായിരം പേരേയോ പതിനായിരം പേരെയോ തന്‍റെ മകളുടെ വിവാഹത്തിനു ക്ഷണിയ്ക്കുന്ന ഒരച്ഛനെ ഞാന്‍ കുറ്റം പറയില്ല. എന്‍റെ മകളുടെ വിവാഹം ‘പൊടിപൊടിയ്ക്കണം’ എന്നാഗ്രഹിച്ചിരിയ്ക്കുന്ന ഒരു വ്യക്തിയാണു ഞാന്‍ . കയ്യിലുള്ള സമ്പത്തിന്നനുസൃതമായ സദ്യ അവര്‍ നടത്തിക്കോട്ടെ. പതിനായിരം പേരെങ്കില്‍ പതിനായിരം പേര്‍ . തങ്ങളുടെ സന്തോഷം പങ്കിടാന്‍ വേണ്ടി മുഴുവന്‍ സ്നേഹിതരേയും ക്ഷണിയ്ക്കുകയും അവര്‍ക്ക് നല്ല ഭക്ഷണം വിളമ്പുകയും ചെയ്യുന്നത് അപരാധമേയല്ല. ഉറ്റവരും സ്നേഹിതരുമായി ഒട്ടേറെപ്പേരുള്ളപ്പോള്‍ അവരില്‍ നൂറോ നൂറ്റമ്പതോ പേരെ മാത്രമേ ക്ഷണിയ്ക്കാവൂ എന്നു പറയുന്നതിലാണ് ഞാന്‍ അപാകം കാണുന്നത്. തന്നെയുമല്ല, അതിഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ കൂടിയാണല്ലോ അവരെ വിവാഹത്തിനു ക്ഷണിയ്ക്കുന്നത്. ഭക്ഷണം കൊടുക്കുന്നത് ഒരു നല്ല കാര്യം തന്നെയാണ്. പ്രതാപലക്ഷണമായിരിയ്ക്കാം, എന്നു വരികിലും അയ്യായിരം പേര്‍ക്കു ഭക്ഷണം വിളമ്പുന്നതിനേക്കാള്‍ ഇരട്ടി മഹത്വമുള്ളതാണ് പതിനായിരം പേര്‍ക്കു വിളമ്പുന്നത്. ഈ പതിനായിരം പേര്‍ക്ക് സ്വന്തം വീട്ടില്‍ നിന്നായാലും എവിടെ നിന്നായാലും ആഹാരം കഴിച്ചേ തീരൂ. എങ്കില്‍പ്പിന്നെ അത് കല്യാണവീട്ടില്‍ നിന്നായാല്‍ എന്താ കുഴപ്പം?
അതിലൊന്നും ഞാന്‍ കുഴപ്പം കാണുന്നില്ല. ഭക്ഷ്യവസ്തുക്കള്‍ പാഴായിപ്പോകുന്നതിലാണ് ഞാന്‍ കുഴപ്പം കാണുന്നത്. തയ്യാറാക്കിക്കഴിഞ്ഞ ആഹാരപദാര്‍ത്ഥങ്ങളില്‍ ഒന്നു പോലും പാഴായിപ്പോകാതിരിയ്ക്കാനെന്തു വഴി? ഇതാണ് ആലോചിയ്ക്കേണ്ടത്. എല്ലാ സമസ്യകള്‍ക്കും ഒന്നിലേറെ പരിഹാരങ്ങളുണ്ടാകും. ഇവിടേയും പല മാര്‍ഗ്ഗങ്ങളും ഉണ്ടാകാം. ഒരു മാര്‍ഗ്ഗം ഞാന്‍ പറയാം.
വിവാഹങ്ങള്‍ക്കായി ക്ഷണിയ്ക്കുമ്പോള്‍ കുടുംബത്തെയൊന്നാകെ ക്ഷണിയ്ക്കാറാണു പതിവ്. അതാണല്ലോ മര്യാദ. ക്ഷണിയ്ക്കുമ്പോള്‍ ‘നിങ്ങളുടെ വീട്ടില്‍ നിന്ന്‍ ആകെക്കൂടി ഒരാളേ വരാവൂ, അല്ലെങ്കില്‍ രണ്ടാളേ വരാവൂ” എന്ന്‍ ആരും പറയാറില്ലല്ലോ. ക്ഷണം പൂര്‍ണ്ണമായും സ്വീകരിച്ച് ചില കുടുംബങ്ങള്‍ ‘വീടടച്ച്’ ഒന്നടങ്കം വിവാഹത്തില്‍ പങ്കെടുക്കുന്നു. ചില കുടുംബങ്ങളില്‍ നിന്ന്‍ ഒന്നോ രണ്ടോ പേര്‍ മാത്രം പങ്കെടുക്കുന്നു. ചില കുടുംബങ്ങളില്‍ നിന്ന്‍ പല കാരണങ്ങളാലും ആരും പങ്കെടുക്കുന്നുണ്ടാവുകയുമില്ല. 500 കുടുംബങ്ങളെ ക്ഷണിച്ചു കഴിഞ്ഞെന്നു കരുതുക. സദ്യയ്ക്ക് എത്രപേര്‍ക്കു ഭക്ഷണം വിളമ്പേണ്ടി വരുമെന്ന്‍ കൃത്യമായി എങ്ങനെ നിര്‍ണ്ണയിയ്ക്കും? 500 കുടുംബങ്ങളില്‍ നിന്നായി ആകെ 2000 മുതല്‍ 2500 പേര്‍ വരെ വന്നെത്താം. ചിലപ്പോഴത് 1500 ആയി കുറഞ്ഞെന്നും 3000 ആയി കൂടിയെന്നും വരാം. ഈ സന്ദിഗ്ദ്ധതയ്ക്കിടയിലും കൃത്യമായൊരു കണക്ക് പാചകമേറ്റെടുത്തിരിയ്ക്കുന്നവര്‍ക്കു കൊടുത്തേ തീരൂ. ആരേയും കുഴയ്ക്കുന്നൊരു കാര്യമാണിത്. ഭക്ഷണം ഒരിയ്ക്കലും തികയാതെ വരരുത് എന്നായിരിയ്ക്കും സദ്യ നടത്തുന്ന സകലരുടേയും അടിസ്ഥാനപരമായ ആവശ്യവും പ്രാര്‍ത്ഥനയും. ആയിരം പേരെയാണ് പ്രതീക്ഷിയ്ക്കുന്നതെങ്കിലും ആയിരത്തഞ്ഞൂറു പേര്‍ വന്നാലും ആഹാരം പോരാതെ വരരുതെങ്കില്‍ അക്ഷയപാത്രമോ മന്ത്രവടിയോ ഇല്ലാത്ത നിലയ്ക്ക് ആഹാരം കൂടുതല്‍ തയ്യാറാക്കുക തന്നെ വേണം. തയ്യാറാക്കിപ്പോയ ആഹാരത്തിന്നനുസരിച്ചുള്ള ആളുകള്‍ എത്തിയില്ലെങ്കില്‍ കുറേ ബാക്കി വന്നതു തന്നെ. അതില്‍ കുറേ പാഴായിപ്പോകുകയും ചെയ്യും.
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാദ്ധ്യതയുള്ളവരുടെ സംഖ്യയെപ്പറ്റിയുള്ള ഇന്നത്തെ സന്ദിഗ്ദ്ധത പരിഹരിക്കാന്‍ അതിഥികളുടെ സഹകരണം കൂടിയേ തീരൂ. വാസ്തവത്തില്‍ അവരുടെ സഹകരണമാണ് അതില്‍ പ്രധാനം. ക്ഷണിയ്ക്കപ്പെട്ട ഓരോ അതിഥിയും വിവാഹസദ്യയില്‍ തന്‍റെ കുടുംബത്തില്‍ നിന്ന്‍ എത്രപേര്‍ പങ്കെടുക്കുമെന്ന് ചുരുങ്ങിയതൊരു രണ്ടു ദിവസം മുന്‍പേയെങ്കിലും അറിയിച്ചേ തീരൂ. നിവൃത്തിയുണ്ടെങ്കില്‍ പാചകത്തിനു ചുമതലപ്പെട്ടവരെയായിരിയ്ക്കണം ഇതറിയിയ്ക്കുന്നതും. പാചകക്കാരുടെ (കെയ്റ്ററിംഗ് സര്‍വ്വീസുകാരുടെ) വിലാസം, ഫോണ്‍ നമ്പര്‍ , ഇമെയില്‍ ഐഡി, വേണ്ടി വന്നാല്‍ വെബ്സൈറ്റ്, ഇവയെല്ലാം ക്ഷണക്കത്തിന്‍റെ ചുവട്ടില്‍ കാണിച്ചിരിയ്ക്കണം. ഭക്ഷ്യവസ്തുക്കളുടെ (രാഷ്ട്രതാത്പര്യത്തിന്നെതിരായ) പാഴായിപ്പോകല്‍ ഒഴിവാക്കാന്‍ വേണ്ടിയാണിത്‌ എന്ന്‍ ക്ഷണക്കത്തില്‍ പ്രത്യേകം കാണിച്ചിരിയ്ക്കണം. തങ്ങളുടെ കുടുംബത്തില്‍ നിന്നു പങ്കെടുക്കുന്നവരുടെ എണ്ണം മുന്‍കൂട്ടി അറിയിച്ചു കഴിഞ്ഞാല്‍ അത്രയും പേര്‍ കണിശമായും പങ്കെടുക്കുകയും കൂടുതല്‍ പേര്‍ പങ്കെടുക്കാതിരിയ്ക്കുകയും വേണം.
തങ്ങളില്‍ എത്രപേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അതിഥികള്‍ ആതിഥേയനെയോ പാചകക്കാരെയോ മടികൂടാതെ മുന്‍കൂട്ടി അറിയിയ്ക്കുന്ന ഇത്തരമൊരു സമ്പ്രദായം, അഥവാ വ്യവസ്ഥിതി ഇന്നു നിലവിലില്ല. അതു നിലവില്‍ വരണം. കെയ്റ്ററിംഗ് സര്‍വ്വീസുകാര്‍ക്കു ആതിഥേയന്‍ കൊടുക്കേണ്ടി വരുന്ന തുകയില്‍ കാര്യമായ കുറവു വരുത്താന്‍ ഇതുപകരിച്ചേയ്ക്കില്ലെങ്കിലും തയ്യാറാക്കിക്കഴിഞ്ഞ ആഹാരം പാഴായിപ്പോകുന്നതു വളരെയധികം കുറയ്ക്കാന്‍ ഇതു സഹായിയ്ക്കും, തീര്‍ച്ച. ആഹാരം പാഴായിപ്പോകരുത്, രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അതാണ്‌ അതിപ്രധാനം.

Monday, May 27, 2013

യൂസുഫലിയുടെ പിന്‍മാറ്റത്തിന് പിന്നിലെന്ത്?




എന്തുകൊണ്ടാണ് ഇടപ്പള്ളിയിലെ ലുലു മാള്‍ വിവാദത്തിലായപ്പോള്‍ അതിനപ്പുറത്തെ ബോള്‍ഗാട്ടി പ്രോജക്റ്റില്‍നിന്ന് യൂസുഫലി പിന്‍മാറുന്നത്-ഗോവര്‍ദ്ധന്‍ എഴുതുന്നു


എന്താണ് യൂസുഫലിയുടെ ഒളിച്ചോട്ടത്തിനുള്ള കാരണം? തീര്‍ച്ചയായും സി.പി.എമ്മിനെ പേടിച്ചല്ല അത്. മറിച്ച്, പുതിയ സ്ഥലത്ത് നിര്‍മാണം തുടങ്ങണമെങ്കില്‍ ഇനിയും തീരദേശ പരിപാലന നിയമങ്ങളില്‍ ഇളവു വേണം. താന്‍ പിന്‍മാറുമെന്ന് പറഞ്ഞാല്‍ കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും ചാടിവീണ് ‘അയ്യോ അച്ഛാ പോവല്ലേ’യെന്ന് കരഞ്ഞു വിളിക്കുമെന്ന് യൂസുഫലിക്കറിയാം. ഇനി വരാന്‍ പോവുന്ന വലിയ നിക്ഷേപങ്ങളെ ഇത് ബാധിക്കുമെന്നു പറഞ്ഞ് പേടിപ്പിക്കാനുമാവും. അതു കൊണ്ടാണ് ഇത്തരുണത്തില്‍ മലയാളികള്‍ ചിന്താവിഷ്ടയായ ശ്യാമളയുടെ ബുദ്ധിയെങ്കിലും കാണിക്കേണ്ടത്-ഗോവര്‍ദ്ധന്‍ എഴുതുന്നു


 
ആയിരക്കണക്കിന് വര്‍ഷങ്ങളായി മലയും ആഴവും ചേര്‍ന്ന് മലയാഴമായും പിന്നെ മലയാളമായും ഒരു സംസ്കൃതിയെ ഊട്ടി വളര്‍ത്തിയ കേരളത്തിന്റെ ഭൂ പ്രകൃതി മാറിമറിഞ്ഞത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലാണ്. മുനിയറകളടക്കം പൂര്‍വ്വികരുടെ വാസസ്ഥലങ്ങളും ഇടനാടന്‍ കുന്നുകളും ഇടിച്ചു നിരത്തപ്പെട്ടു. കാലവര്‍ഷത്തെയും തുലാവര്‍ഷത്തെയും ഏറ്റുവാങ്ങി വര്‍ഷം മുഴുവന്‍ കുടിവെള്ളം കൊടുത്തിരുന്ന സ്ഥലരാശികളെല്ലാം ഇടിച്ചു നിരത്തപ്പെട്ടു. സ്വാഭാവികമായും നീര്‍ച്ചാലുകളും ജലം സൂക്ഷിച്ചിരുന്ന നെല്‍പ്പാടങ്ങളും ചതുപ്പു നിലങ്ങളും ഇല്ലാതാക്കപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ തന്നെ കേരളം വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. ഒരിക്കലും വററില്ലെന്ന് കരുതിയ കിണറുകള്‍ വറ്റി. വെള്ളമില്ലാതെ നിരവധിയാളുകള്‍ മാറിത്താമസിച്ചു. കര്‍ഷകര്‍ സഹിക്കാനാവാതെ കന്നുകാലികളെ വിറ്റൊഴിവാക്കി. കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ രാത്രികാലങ്ങളില്‍ തീരദേശ പട്ടണങ്ങളിലെ ഫ്ലാറ്റുകളില്‍ മലിനമെന്നുറപ്പുള്ള ജലം വലിയ വിലയ്ക്ക് നിറച്ചുകൊടുത്തു. ഡിഫ്ത്തീരിയയും ഡങ്കിയും മലേറിയ പോലും കേരളത്തിന്റെ സ്വാസ്ഥ്യങ്ങളിലേക്ക് തിരിച്ചെത്തി. വാര്‍ത്തകള്‍ പൂഴ്ത്താന്‍ സ്വന്തമായി വിദഗ്ധ സംഘമുള്ള ആരോഗ്യ വകുപ്പിനെ പോലും ഭേദിച്ച് ,നാട്ടിലെത്തിയ വ്യാധികള്‍ വാര്‍ത്തയായി.
ഈ വരണ്ടുണങ്ങിയ കേരളത്തിന്റെ ഹൃദയത്തിലേക്കാണ് യൂസുഫലിയുടെ കയ്യേറ്റക്കാരന്‍ എന്നു വിളിച്ചതിലുള്ള സങ്കടവും അതിനാല്‍ കൊച്ചിയിലെ വന്‍ നിക്ഷേപം അദ്ദേഹം വേണ്ടെന്നു വെക്കുന്നതുമായ വാര്‍ത്തയെത്തുന്നത്.
 
Image Courtesy: The Hindu

 
ഇടപ്പള്ളിയിലെ വിവാദവും
ബോള്‍ഗാട്ടിയിലെ പിന്‍വാങ്ങലും

എന്തുകൊണ്ടാണ് ഇടപ്പള്ളിയിലെ ലുലു മാള്‍ വിവാദത്തിലായപ്പോള്‍ അതിനപ്പുറത്തെ ബോള്‍ഗാട്ടി പ്രോജക്റ്റില്‍നിന്ന് യൂസുഫലി പിന്‍മാറുന്നത്?
നാട്ടിലെ ചെറിയ കടകളെ ഇല്ലാതാക്കിക്കൊണ്ടു വന്ന സൂപ്പര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളെ ഇല്ലാതാക്കിക്കൊണ്ടു വരുന്ന മാളുകളും ചേര്‍ന്ന് നവലിബറല്‍ ഉദാരവല്‍കൃത സമ്പദ്വ്യവസ്ഥ അതിവേഗം മുന്നേറുന്നതിനിടയ്ക്കാണ് യൂസുഫലിയുടെ പിന്‍മാറ്റം. ബോള്‍ഗാട്ടി പ്രൊജക്റ്റിന് മുടക്കിയ 71 കോടി താന്‍ വിട്ടുകളയുന്നു എന്നാണ് യൂസുഫലി പറഞ്ഞത്. വര്‍ഷം 30,000 കോടിയുടെ കച്ചവടം നടത്തുന്ന തനിക്ക് അതൊരു പ്രശ്നമല്ലെന്നും പറഞ്ഞു. എല്ലാം കയ്യേറ്റക്കാരനെന്ന് സി.പി.എമ്മുകാര്‍ വിളിച്ചതിലുള്ള സങ്കടം കാരണം!


 
കയ്യേറ്റക്കാരന്‍ മാത്രമല്ല
അധിനിവേശകനും

മരുഭൂമിയില്‍ കെട്ടിപ്പൊക്കുന്ന വന്‍ കെട്ടിടങ്ങളും നെടുനീളന്‍ റോഡുകളും ഫ്ലൈ ഓവറുകളും കണ്ട് തിരിച്ചെത്തിയ ഒത്തിരി മലയാളികളുടെ ആവേശമുണ്ടായിരുന്നു എമര്‍ജിങ് കേരളയിലെ പ്രൊജക്റ്റുകള്‍ക്ക്. വന്‍ നിക്ഷേപങ്ങളെന്നും വന്‍ വികസനമെന്നും പറഞ്ഞ് അവതരിപ്പിച്ച പ്രൊജക്റ്റുകളെല്ലാം തന്നെ നാട്ടുകാരുടെ കീശയില്‍നിന്ന് പണം പുറത്തെത്തിക്കാനുള്ള പദ്ധതികളായിരുന്നു. വിനോദം, ഉല്ലാസം, അതിനിടെ ഇവ രണ്ടും ചേര്‍ത്തുള്ള സ്വാശ്രയ വിദ്യാഭ്യാസവും ( വയനാട്ടില്‍ ചായത്തോട്ടങ്ങളിലെ കുന്നുകള്‍ ഇടിച്ചു നിരത്തി മെഡിക്കല്‍ കോളജ്/ ടൂറിസം പദ്ധതി നടത്തുന്ന കമ്പനി ചോദിച്ചത് കുട്ടികള്‍ക്ക് പഠിക്കാന്‍ ഇതിനേക്കാള്‍ നല്ല സ്ഥലം വേറെ ഏത് എന്നാണ്). കേരളം ഒരു മരുഭൂമിയല്ലെന്ന് ഇവരെല്ലാവരും മറന്നു.
കൊച്ചിയിലടക്കം തീരദേശ പട്ടണങ്ങളില്‍ കടലും കായലും നികത്താനും കെട്ടിടമുണ്ടാക്കാനായും വേനലില്‍ വെള്ളം തന്നിരുന്ന കുന്നുകളോരോന്നും ഇല്ലാതായി . പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായി കേരളത്തില്‍ വന്നിറങ്ങുന്ന മൂലധനം രണ്ട് കാര്യങ്ങളാണ് ചെയ്യുന്നത്. ഒന്ന് കേരളത്തിന്റെ പ്രകൃതത്തിനിണങ്ങാത്ത പ്രവര്‍ത്തനങ്ങളിലൂടെ ഇവിടത്തെ പരിസ്ഥിതി സന്തുലനാവസ്ഥ തകര്‍ക്കുക.ശുദ്ധ ജലം പോലും കിട്ടാതാക്കുക. രണ്ടാമതായി മലയാളിയെ മാളിലെത്തിച്ച് കൊള്ളയടിക്കുക. ഈ മായികലോകത്തെത്താനുള്ള തത്രപ്പാടില്‍ അഴിമതിയും പിടിച്ചു പറിയും ക്വട്ടേഷന്‍ സംഘങ്ങളും വ്യാപകമായി കേരളത്തിന്റെ സമാധാനം തകര്‍ക്കുക. ഇവ രണ്ടുമല്ലാതെ കേരളത്തിന്റെ വിഭവങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു പദ്ധതിക്കും മൂലധനം മുടക്കാന്‍ ആരും മുന്നോട്ടു വന്നിട്ടില്ല. ഇക്കാരണം കൊണ്ടാണ് യൂസുഫലി കയ്യേറ്റക്കാരന്‍ മാത്രമല്ല ബ്രിട്ടീഷുകാരേക്കാള്‍ കടുപ്പമേറിയ അധിനിവേശത്തിന്റെ നേതാവാകുന്നത്.


 
ഇടതും വലതും വികസനവും
ഈ മൂലധനാധിനിവേശത്തെ പ്രോത്സാഹിപ്പിക്കുവാന്‍ ഇടതു വലതു പക്ഷങ്ങള്‍ ഒറ്റക്കെട്ടായിരുന്നു. യൂസുഫലി ഓടിക്കുന്ന വണ്ടിയില്‍ ഉമ്മന്‍ ചാണ്ടിയും അച്യുതാനന്ദനും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം.
എറണാകുളത്ത് സി.പി.എം സെക്രട്ടറി ദിനേശ് മണിയും എം.എം ലോറന്‍സും ചേര്‍ന്ന് ലുലു മാളിനെതിരെ രംഗത്തു വന്നത് കണ്ട് ,ഇടതുപക്ഷം അവരുടെ നവലിബറല്‍ നയങ്ങളോടുള്ള വിയോജിപ്പ് പ്രയോഗികമായി നടപ്പിലാക്കാന്‍ തുടങ്ങി എന്ന് വിചാരിക്കാനാവില്ല. ആറന്‍മുള, അതിരപ്പിള്ളി, പാതിരാമണല്‍ എന്നിങ്ങനെയുള്ള പ്രദേശങ്ങളിലെ പ്രശ്നങ്ങളോടുള്ള നിലപാടുകളിലൂടെ അതിനിയും വ്യക്തമാകേണ്ടതായുണ്ട്.

 
ബോള്‍ഗാട്ടി Image Courtesy: The Hindu
പൊതു വിഭവങ്ങള്‍ എങ്ങിനെ
സ്വകാര്യ മുതലാളിമാര്‍ക്ക് എത്തിക്കാം?

അതിനിടെ, ഇപ്പോഴത്തെ യൂസുഫലിയുടെ പിന്‍മാറ്റത്തിന് കാരണം മറ്റൊന്നാണ്. അദ്ദേഹം പിന്‍മാറിയ ബോള്‍ഗാട്ടി പ്രൊജക്റ്റിലുള്ള സ്ഥലം കായല്‍ നികത്തി ഉണ്ടാക്കിയത് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റാണ്. തുറമുഖത്തിനു വേണ്ടിയാണ് എന്നതു കൊണ്ടാണ് തീരദേശ നിയമത്തില്‍ ഇളവ് നേടി കായല്‍ നികത്താന്‍ കഴിഞ്ഞത്. 3.8 കോടി രൂപ മുടക്കി പോര്‍ട്ട് ട്രസ്റ്റ് ഇത് നികത്തി കഴിഞ്ഞപ്പോള്‍ ഈ സ്ഥലം തുറമുഖത്തുനിന്നും ഏറെ അകലത്തിലായതിനാല്‍ തുറമുഖാവശ്യത്തിന് പറ്റിയതല്ലെന്ന് ചൂണ്ടിക്കാണിച്ച് ദീര്‍ഘകാല പാട്ടത്തിന് നല്‍കുവാനായി അനുവാദം സമ്പാദിച്ചു.
ഈ സ്ഥലമാണ് ലുലു കണ്‍വന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 12 നിലകളുള്ള ഹോട്ടലും മൂന്ന് വില്ലകളും കണ്‍വന്‍ഷന്‍ സെന്ററും കച്ചവട സമുച്ചയവും ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനും സ്ഥാപിക്കാന്‍ കൊടുക്കുന്നത്. ഏക്കറിന് 20 കോടി രൂപയെങ്കിലും മതിപ്പു വിലയുള്ള ഭൂമിക്ക് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് കണക്കാക്കിയത് ഏക്കറിന് 2.1 കോടിയാണ്.ലുലു കൊടുക്കാമെന്നേറ്റത് ഏക്കറിന് 2.7 കോടിയും!
ഞങ്ങള്‍ കണക്കു കൂട്ടിയതിനേക്കാളും വില ലുലു നല്‍കുന്നുണ്ടെന്നും ടെണ്ടറില്‍ മറ്റാരും പങ്കെടുത്തില്ല എന്നതുമാണ് പോര്‍ട്ടിന്റെ ന്യായം. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള നിയമ സംവിധാനങ്ങളെ ഉപയോഗിച്ച് പൊതുവിഭവങ്ങള്‍ സ്വകാര്യ മുതലാളിക്ക് കൈമാറുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇവിടെകണ്ടത്.
 
ബോള്‍ഗാട്ടി Image Courtesy: The Hindu

 
ഇപ്പോഴത്തെ ഒളിച്ചോട്ടത്തിനു
പിന്നിലെന്ത്?

എന്താണ് യൂസുഫലിയുടെ ഒളിച്ചോട്ടത്തിനുള്ള കാരണം? തീര്‍ച്ചയായും സി.പി.എമ്മിനെ പേടിച്ചല്ല അത്. മറിച്ച്, പുതിയ സ്ഥലത്ത് നിര്‍മാണം തുടങ്ങണമെങ്കില്‍ ഇനിയും തീരദേശ പരിപാലന നിയമങ്ങളില്‍ ഇളവു വേണം. താന്‍ പിന്‍മാറുമെന്ന് പറഞ്ഞാല്‍ കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും ചാടിവീണ് ‘അയ്യോ അച്ഛാ പോവല്ലേ’യെന്ന് കരഞ്ഞു വിളിക്കുമെന്ന് യൂസുഫലിക്കറിയാം. ഇനി വരാന്‍ പോവുന്ന വലിയ നിക്ഷേപങ്ങളെ ഇത് ബാധിക്കുമെന്നു പറഞ്ഞ് പേടിപ്പിക്കാനുമാവും. ഇത്രയുമായാല്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും കേന്ദ്രത്തില്‍ പോയി വീണ്ടും പരിസ്ഥിതി നിയമങ്ങളെ ദുര്‍ബലപ്പെടുത്തി തിരിച്ചെത്തേണ്ടി വരും. ഇതിനുമാത്രമല്ല, ഇനി വരാന്‍ പോവുന്ന നിക്ഷേപങ്ങള്‍ക്കും ഇത്തരത്തിലുള്ള പരിസ്ഥിതി നിയമങ്ങള്‍ ദുര്‍ബലമാക്കേണ്ടതുണ്ട്.
അതു കൊണ്ടാണ് ഇത്തരുണത്തില്‍ മലയാളികള്‍ ചിന്താവിഷ്ടയായ ശ്യാമളയുടെ ബുദ്ധിയെങ്കിലും കാണിക്കേണ്ടത്. കാരണം യൂസുഫലിയും കൂട്ടരും കേരളത്തില്‍ നിക്ഷേപിക്കാതിരുന്നാല്‍ രക്ഷപ്പെടുക ഇവിടെയുള്ള സാധാരണ ജനങ്ങളാണ്.

Tuesday, May 21, 2013



  • പുതിയ കാലത്ത് പഴയ രാവുണ്ണി 
    എ കെ രമേശ്
  • രാവുണ്ണിയുടെ അനേകരംഗഭാഷ്യങ്ങള്‍ അനുഭവിച്ചറിഞ്ഞ ഒരു സദസ്സിന്, ആ നാടകത്തിന്റെ പ്രഥമാവതരണത്തില്‍ അണിനിരന്ന നടന്മാരും ഒപ്പം പുതുതലമുറയിലെ ക്യാമ്പസ് നാടകപ്രവര്‍ത്തകരും ഒത്തു ചേര്‍ന്നൊരുക്കുന്ന പുതിയ രംഗഭാഷ്യം തീര്‍ച്ചയായും ഗൃഹാതുരത്വത്തോടൊപ്പം ഏറെ പ്രതീക്ഷകളുമാണ് സമ്മാനിക്കുക. മലയാളികള്‍ ചെന്നേടത്തൊക്കെ രാവുണ്ണിയും ചെന്നെത്തിയിട്ടുണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളം ഒട്ടനവധി സംവിധായകര്‍ അനേകമനേകം രംഗഭാഷ്യങ്ങള്‍ ചമച്ചിട്ടുണ്ട്, ആ നാടകത്തിന്. ജയപ്രകാശ് കാര്യാലിന്റെ സംവിധാനത്തിലാണ് പി എം താജിന്റെ രാവുണ്ണി ആദ്യമായവതരിപ്പിക്കപ്പെട്ടത്. അന്ന് ടി സുധാകരനും, ടി പി കൃഷ്ണനും കൈകാര്യം ചെയ്ത രാവുണ്ണിയെയും കുഞ്ഞമ്പുവിനെയും മണി മാഷും പുരുഷു കുട്ടമ്പൂരും ചേര്‍ന്ന് തെരുവുനാടകരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അവനവന്‍ കടമ്പയും ഭഗവദ്ദജ്ജുകവും ചേര്‍ന്നുണ്ടാക്കിയ പുതിയ ഭാവുകത്വത്തിനൊത്തിണങ്ങുംവിധം വര്‍ത്തമാനകാല ജീവിതാനുഭവങ്ങളെ അതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തോടെ അവതരിപ്പിച്ച പി എം താജിനെ മലയാള നാടക പ്രേമികള്‍ ഏറെ ആവേശപൂര്‍വമാണ് സ്വീകരിച്ചത്.

    മലയാള രാഷ്ട്രീയ നാടകങ്ങളില്‍ പലതും രാഷ്ട്രീയം പച്ചയ്ക്ക് പറയുമ്പോഴും തീര്‍ത്തും അരാഷ്ട്രീയമായിരുന്നു. അവിടെ പുതിയ കാലത്തിനിണങ്ങും വിധം സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളെ മനസ്സില്‍ തട്ടുംവിധം അവതരിപ്പിക്കാനായതു കൊണ്ടാണ് താജ് കൊണ്ടാടപ്പെട്ടത്. പുതിയ കാലത്തെ ക്യാമ്പസ്സുകള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും കെട്ടുകാഴ്ചകള്‍ കൊണ്ടാടപ്പെടുകയും ചെയ്യുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ താജിന്റെ നാടകത്തെ എങ്ങനെയാവും ക്യാമ്പസ്സ് സ്വീകരിക്കുക? യാതൊരു ആടയാഭരണവുമില്ലാതെ നടന്മാരുടെ ആംഗികവും വാചികവുമായ ഇടപെടലിലൂടെ മാത്രം രാവുണ്ണിയിലെ രാഷ്ട്രീയം പ്രേക്ഷകരിലെത്തിക്കാമെന്ന് മണിമാഷും പുരുഷു കുട്ടമ്പൂരും തെളിയിച്ചിട്ടുണ്ട്. കാര്യമായ രംഗസാമഗ്രികളൊന്നുമില്ലാതെ വെളിച്ചത്തിന്റെയും സംഗീതത്തിന്റെയും സൂക്ഷ്മപ്രയോഗത്തിലൂടെ രാവുണ്ണിയുടെ അവതരണം പ്രോജ്വലമാക്കാമെന്ന് ജയപ്രകാശ് കാര്യാല്‍ തെളിയിച്ചിട്ടുമുണ്ട്. എങ്കില്‍ പിന്നെ നടന്മാരുടെ ശരീരത്തെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള ഒരു ദരിദ്ര നാടകരൂപം മതിയാകുമായിരുന്നേടത്ത് എന്തിനാണ് സംവിധായകനായ വിജേഷും അഭിനയത്തികവ് തെളിയിച്ച കബനിയും ഇത്ര കഷ്ടപ്പെട്ട് തൊണ്ടപൊട്ടുമാറുച്ചത്തില്‍ പാടുന്നത്. എന്തിനാണ് അഴകേറിയ രംഗചിത്രങ്ങള്‍ വരച്ചിടുന്നത് എന്നൊരു ചോദ്യം സ്വാഭാവികമായും ഉയരും-വിശേഷിച്ചും രാവുണ്ണിയുടെ ആദ്യാവതരണത്തില്‍ രാവുണ്ണിയായിരുന്ന ടി സുധാകരന്‍ അതേ വേഷത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍!

    പക്ഷേ ടെലിവിഷന്റെ ദൃശ്യസൗകുമാര്യം പാകപ്പെടുത്തിയ പ്രേക്ഷകക്കണ്ണിനിണങ്ങുംവിധം കണ്ണിന്റെ കലയെ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശ്രമമായിരുന്നു വിജേഷിന്റേത്. എണ്‍പതുകളിലെ മാനസിക കാലാവസ്ഥയല്ല ഇന്നത്തെ ശരാശരി കേരളീയന്റേത്. ഐഎംഎഫ് വായ്പ നാടിനെ കുളം തോണ്ടുന്നതിന്റെ വേവലാതിയാണ് രാവുണ്ണിയുടെ രചനയ്ക്ക് നിദാനം. താജിന്റെ സ്വതഃസിദ്ധമായ കറുത്ത ഫലിതത്തോടെ കടത്തിന്റെ തത്വശാസ്ത്രം രാവുണ്ണിയിലൂടെ അവതരിപ്പിക്കുകയായിരുന്നു. ഓരോ കമ്പിക്കാലിനോടും കടം വാങ്ങി കടക്കാരെ ഭയന്ന് തൂങ്ങിച്ചത്തവന്റെ ശവമടക്കാന്‍ പോകുന്നവരുടെ കണ്ണുകളിലെ ഭീതി കാണികളിലേക്കാകെ പകര്‍ത്താനും തങ്ങളും രാവുണ്ണിയായി മാറുകയാണ് എന്ന് അവരെ ബോധ്യപ്പെടുത്താനും എണ്‍പതുകളില്‍ എളുപ്പമായിരുന്നു. എന്നാല്‍ കടം വാങ്ങി നാടിനെ പണയപ്പടുത്തുക മാത്രമല്ല, നാടും കാടും മണ്ണും മലയും തോടും പുഴയുമൊക്കെ പതിച്ചു കൊടുക്കുന്ന ഒരു കാലത്ത് എണ്‍പതുകളില്‍ കാണികളനുഭവിച്ച നടുക്കം ഇപ്പോള്‍ പ്രതീക്ഷിക്കുക വയ്യ. അതൊക്കെ നാട്ടുനടപ്പായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടൊന്നും ഞെട്ടുന്ന മനസ്സല്ല 2012-13 ലെ കാണികളുടേത്. അങ്ങനെ വരുമ്പോള്‍ എങ്ങനെ വേണം പുതിയകാലത്ത് പഴയ നാടകങ്ങളെ പ്രതിഷ്ഠിക്കാന്‍ എന്നതു തന്നെയാണ് വിജേഷും സംഘവും അനുഭവിച്ചിരിക്കാന്‍ ഇടയുള്ള ആശങ്ക; പ്രത്യേകിച്ചും അവതരിപ്പിക്കുന്നത് ക്യാമ്പസ് തിയറ്റര്‍ പ്രവര്‍ത്തകരാകുമ്പോള്‍! അതുകൊണ്ടു തന്നെയാവണം ജയപ്രകാശ് കാര്യാല്‍ ഉപേക്ഷിച്ച സ്റ്റേജ് പ്രോപ്പര്‍ടീസിനെ വിജേഷ് ആശ്രയിക്കുന്നത്. രാവുണ്ണിയുടെ പുനരവതരണമല്ല പുതിയ വ്യാഖ്യാനമാണ് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ക്യാമ്പസ് തിയേറ്റര്‍ പ്രവര്‍ത്തകരെക്കൊണ്ട് വിജേഷ് നിര്‍വഹിച്ചത്. അങ്ങനെയാണ് വെറുമൊരു കര്‍ട്ടനെയും നടീനടന്മാരുടെ ശരീരങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് വയലും വരമ്പും ബണ്ടുമൊക്കെ അനായാസം വരച്ചുകാട്ടുന്നത്. കൊറിയോഗ്രാഫിയുടെ കാര്യത്തില്‍ ഇത്രയ്ക്ക് കൈത്തഴക്കം കാട്ടിയ ഒരു സംവിധായകന് ദീപവിതാനത്തിന്റെ കാര്യത്തിലെത്തുമ്പോള്‍ എങ്ങനെയാണ് ഉദാസീനനാവാന്‍ കഴിയുന്നത് എന്നത് ചോദ്യമായിത്തന്നെ അവശേഷിക്കുന്നു!

    രാവുണ്ണിയുടെ കൂട്ടുകാരായ കര്‍ഷകരൊക്ക ജന്മി പുതുതായി തുടങ്ങുന്ന ഫാക്ടറിയിലെ തൊഴിലാളികളായി മാറുമ്പോള്‍ രാവുണ്ണി മാത്രം കലഹിച്ച് നില്‍ക്കുകയാണ്. ആ രാവുണ്ണി കാണുന്നൊരു കിനാവുണ്ട്. ജന്മിയുടെ ആള്‍ക്കാര്‍ മറ്റുള്ളവരുടെ അളവും തൂക്കവും നോക്കിയശേഷം തന്നെ സമീപിക്കുന്നു. അവര്‍ അളക്കുന്ന ടേപ്പ് തന്റെ കഴുത്തില്‍ കുരുങ്ങുന്നതായും ജന്മിയുടെ ആള്‍ക്കാര്‍ വലിച്ചിഴയ്ക്കുന്നതായും തോന്നിയ ഫാന്റസി! ഒരു ഇല്യൂഷന്‍ സീനും മറ്റു സീനുകളും തമ്മില്‍ ദീപവിതാനത്തില്‍ പുലര്‍ത്തേണ്ട വ്യത്യാസമറിയാത്ത മട്ടിലായി ആ രംഗം കൈകാര്യം ചെയ്തത്. ഈയൊരു പാളിച്ച ഒഴിച്ചാല്‍ പുതിയ കാലത്തിനിണങ്ങിയമട്ടിലുള്ള പുതിയ രംഗഭാഷ്യം എന്ന നിലയ്ക്ക് രാവുണ്ണിയുടെ ക്യാമ്പസ്വല്‍ക്കരണത്തില്‍ വിജേഷും സംഘവും ഏറെ മുന്നേറിയിട്ടുണ്ട്.

    മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ തിയേറ്റര്‍ വിങ്ങിന്റെ ബാനറില്‍ താജ് അനുസ്മരണ സമിതിയുടെ സഹകരണത്തോടെ അവതരിപ്പിച്ച ഈ നാടകം തീര്‍ച്ചയായും ക്യാമ്പസിന്റെ തിളക്കങ്ങള്‍ പുറത്തുകൊണ്ടു വരുന്നതില്‍ ഏറെ വിജയിച്ചിട്ടുണ്ട്. ഷിബിനാ റോസിലിയും അനശ്വരയും ശ്രീനാഥും മുഹമ്മദ് ഫാറൂഖും ഛന്ദസ്സും അശ്വനിയും അശ്വതിയും അശ്വിനും അമീന്‍ അബ്ദുള്ളാ അഹാദും ഷെറിനും അശ്വതി സിയും നിതിനും യതിയും ഇവരെയൊക്കെ ഒറ്റച്ചരടില്‍ കോര്‍ത്ത വിജേഷും പിന്നണി പ്രവര്‍ത്തകരായ ടി സുരേഷ്ബാബു, സുധാകരന്‍ രാമനാട്ടുകര, കെ കെ സന്തോഷ്കുമാര്‍ പാലത്ത്, എം രാജഗോപാല്‍, ഫാരിസ് മാഷ്, വില്‍സണ്‍ സാമുവല്‍, കുഞ്ഞന്‍ ചേളന്നൂര്‍, മുരളി പറയഞ്ചേരി, എം പി സി, റോയ് മലപ്പുറം, വിനോദ് നിസരി, പരാഗ് മുരളീധരന്‍, ബിനോയ്, സന്തോഷ് നിലമ്പൂര്‍ എന്നിവരും ചേര്‍ന്നൊരുക്കിയ ഈ പുതിയ രംഗഭാഷ്യം ക്യാമ്പസിന്റെ സമ്പന്നമായ സാധ്യത കൂടി തെളിയിച്ചുകാട്ടി! നാടകപ്രവര്‍ത്തകരാകെ ഈ കൂട്ടായ്മയെ അനുമോദിക്കേണ്ടിയിരിക്കുന്നു. ഇതിന് കൂടുതല്‍ വേദികള്‍ നല്‍കി പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു.

Friday, May 17, 2013


സ്വയം ഭരിക്കുമ്പോള്‍ പുറത്താവുന്നവര്‍

ജസ്റ്റിന്‍ മാത്യു


കേരളത്തിലെ സ്വകാര്യകോളേജുകള്‍ സ്വയംഭരണം ആവശ്യപ്പെടുന്നത് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഭിപ്രായ-പഠനസ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്താനാണോ എന്ന് നിഷ്പക്ഷമായി ആലോചിക്കേണ്ടതുണ്ട്


കോളേജുകള്‍ക്ക് സ്വയംഭരണം നല്കാനുള്ള നടപടിയുമായി കേരളസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. വരുംതലമുറകളെ ബാധിക്കുന്ന നടപടിയായതിനാല്‍ ഇതില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനുമുന്‍പ് എല്ലാ അഭിപ്രായങ്ങളും പരിഗണിക്കേണ്ടതുണ്ട്. സ്വകാര്യ സര്‍വകലാശാലകള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്ന അവസ്ഥയില്‍, പൊതുജനത്തിന്റെ നികുതികൊണ്ട് പ്രവര്‍ത്തിക്കുന്ന എയ്ഡഡ് കോളേജുകളെ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നിര്‍ത്തുകയെന്നത് സാര്‍വത്രികവിദ്യാഭ്യാസം നല്‍കാന്‍ അവശ്യമാണ്. അക്കാദമിക് കാര്യക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിലുള്ളതെന്നാണ് കോളേജുകള്‍ക്ക് സ്വയംഭരണം നല്കാന്‍ നിര്‍ദേശിക്കുന്ന എന്‍.ആര്‍. മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്. മെറിറ്റ്, കാര്യക്ഷമത എന്നിങ്ങനെ നവ ലിബറല്‍ ചിന്താഗതിയുടെ ആശയങ്ങളുപയോഗിച്ച് പൊതുവിദ്യാഭ്യാസം സ്വകാര്യവത്കരിക്കുന്നതിനുള്ള മുന്നൊരുക്കമാണിത്.

മാധവമേനോന്‍ കമ്മിറ്റി മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്ക് യൂറോപ്പില്‍ നടന്ന ഉന്നതവിദ്യാഭ്യാസ സ്വകാര്യവത്കരണവുമായി അടുത്ത സാമ്യമുണ്ട്. സ്വയംഭരണവും അക്കാദമിക നിലവാരം മനസ്സിലാക്കാനുള്ള 'അളവുകോലുകളുടെ' നിര്‍മിതിയും സ്വാശ്രയ ഡിപ്ലോമ കോഴ്‌സുകളെ പ്രോത്സാഹിപ്പിക്കലും 'ഇന്നൊവേഷന്‍ പ്രൊജക്ടുകളു'മെല്ലാം എഴുപതുകളിലും എണ്‍പതുകളിലും യൂറോപ്പില്‍ നടന്ന ഉന്നതവിദ്യാഭ്യാസ സ്വകാര്യവത്കരണത്തിന്റെ തുടക്കമായിരുന്നു.

മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന, സ്വയംഭരണം നല്കുന്നതിനുള്ള വ്യവസ്ഥകള്‍ വെച്ചുനോക്കിയാല്‍ കേരളത്തിലെ സാംസ്‌കാരികരംഗത്ത് തലയുയര്‍ത്തി നില്ക്കുന്ന പല സര്‍ക്കാര്‍ കോളേജുകള്‍ക്കും സ്വയംഭരണം കിട്ടില്ല. പരീക്ഷകളില്‍ ലഭിക്കുന്ന സര്‍വകാലശാലാ റാങ്ക്, കെട്ടിടങ്ങളുടെയും ക്ലാസ് മുറികളുടെയും എണ്ണം, പിഎച്ച്.ഡി.കളുടെ എണ്ണം, പ്രോജക്ടുകളുടെ എണ്ണം, ജോലിക്കാരുടെ എണ്ണം, കോളേജ് മാനേജ്‌മെന്റിന്റെ സാമ്പത്തിക ഭദ്രത, പണമുണ്ടാക്കാനുള്ള അവരുടെ കഴിവ്, നൂതനമായ പരിഷ്‌കാരങ്ങള്‍ കണ്ടെത്താനും നടത്താനുമുള്ള കഴിവ് എന്നിവ സ്വയംഭരണം നേടാന്‍ പറയുന്ന വ്യവസ്ഥകളില്‍ ചിലതാണ്. ഇപ്പറയുന്ന പലതുമില്ലാതെ വിദ്യാര്‍ഥികളെ നല്ലരീതിയില്‍ എഴുതാനും വിശകലനം ചെയ്യാനും പഠിപ്പിക്കുന്ന സര്‍ക്കാര്‍ കോളേജുകളുള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ രണ്ടാംനിരയിലേക്ക് പിന്തള്ളപ്പെടുകയായിരിക്കും ഫലം.

സ്വയംഭരണം ലഭിക്കാന്‍ വേണ്ട മറ്റൊരു വ്യവസ്ഥ 'നാക്' കൊടുക്കുന്ന 'എ' ഗ്രേഡ് പദവിയാണ്. ഡല്‍ഹി സര്‍വകാലശാലയിലെ കോളേജുകളില്‍ 'നാക്കി'ന്റെ നിലവാരമളക്കല്‍ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് നടന്നില്ല. 'നാക്' കൊടുക്കുന്ന സ്റ്റാര്‍ പദവികൊണ്ടല്ല അക്കാദമിക നിലവാരം അളക്കേണ്ടത് എന്നതുകൊണ്ടും സ്വകാര്യവത്കരണത്തിന്റെ ആമുഖമാണെന്നതുകൊണ്ടുമാണ് എതിര്‍പ്പുണ്ടായത്. മാത്രമല്ല 'നാക്' ടീമുകളുടെ രൂപവത്കരണംതന്നെ വലിയ വിമര്‍ശങ്ങള്‍ക്ക് വിധേയമാകാറുമുണ്ട്.

ഡല്‍ഹി സര്‍വകലാശാലയിലെ ഒരു കോളേജ് സ്വയംഭരണത്തിനുവേണ്ടി നടത്തിയ ശ്രമത്തെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് അധികൃതര്‍ക്ക് അടുത്തിടെ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം സമൂഹത്തിന്റെ പൊതുസ്വത്താണ്, അതുകൊണ്ടുതന്നെ അത് സര്‍ക്കാറിന്റെയും പൊതുസര്‍വകലാശാലയുടെയും നിയന്ത്രണത്തിനുകീഴില്‍ നില്‍ക്കേണ്ടത് ജനാധിപത്യ, മതേതര സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്.

കേരളത്തിലെ സ്വകാര്യകോളേജുകള്‍ സ്വയംഭരണം ആവശ്യപ്പെടുന്നത് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഭിപ്രായ-പഠന സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്താനാണോ എന്ന് നിഷ്പക്ഷമായി ആലോചിക്കേണ്ടതുണ്ട്. സാമ്പത്തിക, അക്കാദമിക് മേഖലകളില്‍ സ്വയംഭരണം കിട്ടുന്നതുവഴി അധ്യാപകരുടെയോ വിദ്യാര്‍ഥികളുടെയോ ബൗദ്ധികസ്വാതന്ത്ര്യം കൂടുമോ അതോ കുറയുമോ എന്ന് ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ ആലോചിക്കണം.

കേരളത്തിലെ എത്ര എയ്ഡഡ് കോളേജുകളിലെ അധ്യാപകനിയമനം ജാതി, മതം, വികസന ഫണ്ടിലേക്ക് 'സംഭാവന' കൊടുക്കാനുള്ള ഉദ്യോഗാര്‍ഥിയുടെ കഴിവ് തുടങ്ങിയ പരിഗണനകളില്ലാതെ അക്കാദമിക മികവ് പരിഗണിച്ച് നടക്കുന്നുണ്ട് എന്ന നിഷ്പക്ഷമായ ഒരു പഠനം സ്വയംഭരണം നല്കുന്നതിനുമുന്‍പ് സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. നിലവിലുള്ള അവസ്ഥയില്‍പ്പോലും സര്‍വകലാശാലകള്‍ക്കോ സര്‍ക്കാറിനോ അധ്യാപകനിയമനത്തിനുമുകളില്‍ യാതൊരു നിയന്ത്രണവുമില്ല. ഇനി വിദ്യാര്‍ഥിപ്രവേശനത്തിന്റെ കാര്യം നോക്കുക. എത്ര മാനേജ്‌മെന്റ് കോളേജുകള്‍ സര്‍ക്കാറും യു.ജി.സി.യും നല്കുന്ന നിര്‍ദേശങ്ങള്‍ ഒരു കോട്ടവുംതട്ടാതെ പാലിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കുന്നുണ്ട്?

സ്വകാര്യ കോളേജുകള്‍ക്ക് പരമാവധി സ്വയംഭരണം നല്കിയാലേ അവിടെ മുന്തിയ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നടക്കൂ എന്നില്ല. പക്ഷേ, സ്വയംഭരണം കൊണ്ട് നിലവിലുള്ളതില്‍ നിന്ന് വ്യത്യസ്തമായി അനുകൂലമായ എന്ത് മാറ്റമാണ് അക്കാദമിക് രംഗത്ത് വരാന്‍പോകുന്നതെന്ന് മനസ്സിലാകുന്നില്ല.

മാധവമേനോന്‍ കമ്മിറ്റിയുടെ പൊരുള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു കേരളത്തിലുള്ളതെങ്കില്‍ കുറെയേറെ ആശങ്കകള്‍ ഇല്ലതായേനെ. നിയമങ്ങളും അത് പാലിക്കപ്പെടുന്നതും തമ്മിലുള്ള അന്തരമാണ് സ്വയംഭരണാധികാരം ആശങ്കയുളവാക്കുന്ന ഒരു നടപടിയാക്കുന്നത്.

സ്വയംഭരണം ലഭിക്കുന്ന കോളേജുകള്‍ സാമൂഹികപ്രതിബദ്ധതയുടെ പേരില്‍ വിപണിമൂല്യം നോക്കാതെ എല്ലാ കോഴ്‌സുകളെയും സംരക്ഷിക്കുമെന്ന പ്രതീക്ഷവെക്കുന്നതില്‍ അര്‍ഥമില്ല. ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്ര സിലബസ്സില്‍ നിന്ന് വിപ്ലവങ്ങളുടെയും തൊഴിലാളിപ്രസ്ഥാനങ്ങളുടെയും ചരിത്രം എടുത്തുകളയാനുള്ള സമ്മര്‍ദം വളരെ ശക്തമാണ്. ഒരു കേന്ദ്രസര്‍വകലാശാലയില്‍വരെ അവസ്ഥ ഇതാകുമ്പോള്‍ ഇടതുപക്ഷമെന്ന് കേട്ടാല്‍ വാളെടുക്കുന്ന മനേജ്‌മെന്റ് കോളേജുകള്‍ക്ക് സിലബസ് രൂപപ്പെടുത്താനുള്ള അവകാശം കിട്ടുമ്പോള്‍ ജനകീയചരിത്രത്തിന്റെയും സാമൂഹികവിമര്‍ശന സിദ്ധാന്തങ്ങളുടെയും സ്ഥിതി എന്താകുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. പണംകൊയ്യുന്ന കോഴ്‌സുകള്‍ മാത്രം നടത്തുകയും അല്ലാത്തവ പൂര്‍ണമായും അടച്ചുപൂട്ടുകയുമായിരിക്കും ഫലം.

സ്വയഭരണ കോളേജുകളുടെ അക്കാദമിക് കൗണ്‍സിലാണ് (എ.സി). ഏതു കോഴ്‌സ് എങ്ങനെ പഠിപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. എന്നാല്‍, മാനേജ്‌മെന്റിന് മുന്‍തൂക്കമുള്ള രീതിയില്‍ അംഗസംഖ്യ നിശ്ചയിക്കുന്നതിനപ്പുറം സാമൂഹിക, സാമ്പത്തിക വൈവിധ്യത്തെ ഉള്‍ക്കൊണ്ടുള്ള പ്രാതിനിധ്യസംവിധാനത്തിലൂടെ എ.സി.യെ സുതാര്യമാക്കാനുള്ള യാതൊരു സംവിധാനവുമില്ല. സമൂഹത്തിലെ വൈവിധ്യങ്ങളെപ്പറ്റി ആലോചിക്കുകപോലും ചെയ്യാന്‍ ബാധ്യതകളില്ലാത്ത ഒരു എ.സി. രൂപപ്പെടുത്തുന്ന ഡിപ്ലോമ കോഴ്‌സുകളെപ്പറ്റി സമൂഹം തീര്‍ച്ചയായും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

'ഒരു പൊതുനിലവാര അളവുകോല്‍' ഉണ്ടാക്കി സ്വയംഭരണ കോളേജുകളുടെ നിലവാരം സര്‍ക്കാറും സര്‍വകലാശാലയും ആണ്ടോടാണ്ട് ഉറപ്പുവരുത്തും എന്നുപറയുന്നു. അക്കാദമിക് പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് ഒരു പൊതു അളവുകോലുകൊണ്ട് അളക്കുക? കണക്കുകളിലേക്ക് പരിവര്‍ത്തനം ചെയ്ത് മനസ്സിലാക്കാന്‍ പറ്റുന്നതല്ല അക്കാദമിക് നിലവാരം. സാമൂഹികശാസ്ത്രകാരന്‍ പീര്‍ ഇല്‍നര്‍ അക്കാദമിക് മേഖലയിലെ 'കണക്കെടുപ്പ് സംസ്‌കാരം' (ഓഡിറ്റ് കള്‍ച്ചര്‍) എന്നാണ് ഈ അളവുകോലിനെ വിശേഷിപ്പിക്കുന്നത്. പിഎച്ച്.ഡി.കളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും പ്രോജക്ട് വര്‍ക്കുകളുടെയും എണ്ണവും കെട്ടിടത്തിന്റെ മനോഹാരിതയുടെയും പൂന്തോട്ടങ്ങളുടെയും പേരിലാണ് നിലവാരം അളക്കുന്നതെങ്കില്‍ അത് നവ ലിബറല്‍ മൂലധനയുക്തിയാണ്. വിദ്യാര്‍ഥികള്‍ വായിച്ച പുസ്തകങ്ങളെയും അവരുടെ വിശകലന ശേഷിയെയും അളക്കുക. ക്ലാസ്‌റൂമിലും പുറത്തും നടക്കുന്ന ചര്‍ച്ചകളുടെ നിലവാരം അളക്കുക. അധ്യാപക-വിദ്യാര്‍ഥി ബന്ധം അറിവുത്പാദനവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നെന്ന് അളന്നുനോക്കുക. അതോടൊപ്പം കോളേജ്‌ലൈബ്രറി വാങ്ങിയ പുസ്തകങ്ങളുടെയും ജേണലുകളുടെയും അവ എത്രപേര്‍ കാര്യക്ഷമമായി ഉപയോഗിച്ചു എന്നീ കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ നിലവാരം അളക്കുക. ഇങ്ങനെയൊക്കെയാണോ ചെയ്യുകയെന്ന് ഉറപ്പില്ല.

അധ്യാപകരും വിദ്യാര്‍ഥികളും പല മേഖലകളില്‍ നിന്നുള്ള വിദഗ്ധരുമെല്ലാം സ്വയംഭരണത്തിന്റെ വരുംവരായ്കകളെ പഠിക്കട്ടെ. അവരുടെ അഭിപ്രായങ്ങള്‍ക്കൂടി കണക്കിലെടുത്തുവേണം ഇത് നടപ്പാക്കാന്‍ .

(ഡല്‍ഹി സര്‍വകലാശാലയില്‍ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍ )